/kalakaumudi/media/media_files/uWqKmHvN2odB0l7xrxB5.jpg)
thomas issac - kiffb
തിരുവനന്തപുരം: കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് കിഫ്ബി തുടങ്ങിയതെന്നും ലക്ഷ്യ പൂര്‍ത്തീകരണത്തോടെ ഇത് നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം പെന്‍ഷന്‍ കമ്പനിയും നിര്‍ത്തലാക്കും. ഇതു രണ്ടും സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.
ധനവകുപ്പിലെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്താനാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും നിര്‍ത്തലാക്കുമെന്ന് വ്യക്തമാക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബിക്ക് രൂപം നല്‍കിയത്. സ്‌കൂളുകള്‍, ആശുപത്രികള്‍ അടക്കമുള്ളവയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചത് ഇതിലൂടെയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കുകയാണുണ്ടായത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതു നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ ബാധ്യതയായി കേന്ദ്രം കണക്കാക്കുകയും കടമെടുക്കാനുള്ള പരിധിയില്‍ നിന്നും ഈ തുക കുറയ്ക്കുകയും ചെയ്തിരുന്നു.
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലാണ് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നg. രാജ്യത്തിന് പുറത്ത് നിന്ന് സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണ് മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സിഎജി കാണുന്നത്. ഇതുവരെയുള്ള കടമെടുപ്പു സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കുന്നുണ്ട്.
2016-17ലെ ബജറ്റ് പ്രസംഗത്തില്‍ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ധനമന്ത്രി ടി.എം. തോമസ് ഐസക് കിഫ്ബിയെക്കുറിച്ച് പരാമര്‍ശിച്ചത്. ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെയായിരന്ന. കിഫ്ബി ആക്ടിന്റെ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും. ഇതുവഴി സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കും.
നിക്ഷേപകര്‍ക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട എല്ലാ തുകയും ആഗസ്റ്റ് മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസത്തിനു മുമ്പ് മടക്കികൊടുക്കും. മോട്ടര്‍ വാഹന നികുതി തുടക്കത്തില്‍ 10 ശതമാനവും പിന്നീട് ഉയര്‍ത്തി 50 ശതമാനവും കിഫ്ബിക്ക് നല്‍കും. പെട്രോള്‍ സെസും കിഫ്ബിക്കായിരിക്കും. സമാഹരിക്കുന്ന നിക്ഷേപത്തിനു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. കിഫ്ബി വഴി സമാഹരിക്കുന്ന പണം ഖജനാവില്‍ നിക്ഷേപിക്കുകയോ വകുപ്പുകള്‍ വഴി ചെലവാക്കുകയോ ചെയ്യില്ലെന്നായിരന്ന ഐസക് പറഞ്ഞിരുന്നത്.