കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

25 രാജ്യങ്ങളില്‍ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയില്‍ ഇടം പിടിച്ചത്. 110 ദിവസത്തോളം നീളുന്ന ബിനാലെ മാര്‍ച്ച് 31ന് സമാപിക്കും

author-image
Biju
New Update
musa

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയില്‍ ഇടം പിടിച്ചത്. 110 ദിവസത്തോളം നീളുന്ന ബിനാലെ മാര്‍ച്ച് 31ന് സമാപിക്കും.

ഇന്ന് ഉച്ചയ്ക്ക് 12-ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെയുടെ പതാക ഉയരും. മോണിക്ക ഡി മിറാന്‍ഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകര്‍ഷണങ്ങളാണ്. ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഏഴരയ്ക്ക് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍, മന്‍ദീപ് റൈഖി എന്നിവര്‍ നയിക്കുന്ന ശംഖ ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ആദ്യ ആഴ്ചയില്‍ വിവിധ വേദികളിലായി മെഹ്ഫില്‍-ഇ-സമ, ദ എഫ്16സ്, നാഞ്ചിയമ്മ ആന്‍ഡ് ടീം എന്നിവരുടെ പരിപാടികള്‍ നടക്കും. 

യുവ കേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളി കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടന്‍ കലാവിരുന്നും ഉണ്ടായിരിക്കും. ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ 13ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. ഇത്തവണ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലേക്കും ബിനാലെ വേദികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്തിച്ചേരാം.

വേദികള്‍ വര്‍ധിച്ചതിനാല്‍ ബിനാലെ പൂര്‍ണ്ണമായി കണ്ടുതീര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) ചെയര്‍പേഴ്സണ്‍ ഡോ. വി.വേണു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപങ്കാളിത്തം കൊണ്ടാണ് കൊച്ചി ബിനാലെ 'പീപ്പിള്‍സ് ബിനാലെ' എന്ന് അറിയപ്പെടുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. 

'കലാകാരന്മാരും ക്യുറേറ്റര്‍മാരും വോളണ്ടിയര്‍മാരും കൊച്ചിയിലെ ജനങ്ങളും തമ്മിലുള്ള സഹകരണമാണ് ഓരോ ലക്കത്തിന്റെയും വിജയം'  അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെയുടെ പ്രോഗ്രാംസ് ഡയറക്ടര്‍ മാരിയോ ഡിസൂസയുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനങ്ങളും പരിപാടികളും കൊച്ചിയുടെ സവിശേഷ ഭൗമ - സാംസ്‌ക്കാരിക - പാരമ്പര്യത്തെ മുന്‍ നിറുത്തിയുള്ള വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്ക് വേദിയാകും. ഏകീകൃത സ്വഭാവത്തില്‍ നിന്ന് പുറത്ത് കടന്ന് ജീവനുള്ള ആവാസവ്യവസ്ഥയായി സമൂഹത്തില്‍ ഇഴുകിച്ചേരുന്ന രീതിയിലാണ് ആറാം ലക്കം വിഭാവനം ചെയ്തിരിക്കുന്നത്. സൗഹൃദ സമ്പദ്വ്യവസ്ഥയെ പ്രദര്‍ശനത്തിന്റെ നെടുംതൂണായി സ്ഥാപിക്കുന്നു.

ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള സാംസ്‌കാരിക ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന കലാകാരന്മാരെയും കൂട്ടായ്മകളെയും അംഗീകരിക്കുന്നതിനായി 2022ല്‍ ആരംഭിച്ച 'ഇന്‍വിറ്റേഷന്‍സ് പ്രോഗ്രാം' ഇത്തവണ ഏഴു വേദികളിലായി വിപുലമായി നടക്കും. ആലീസ് യാര്‍ഡ് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ), അല്‍കാസി കളക്ഷന്‍ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അല്‍കാസി തിയേറ്റര്‍ ആര്‍ക്കൈവ്‌സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീല്‍), കോണ്‍ഫ്‌ലിക്‌റ്റോറിയം (ഇന്ത്യ), ദാര്‍ യൂസഫ് നസ്രി ജാസിര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് (പാലസ്തീന്‍), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (ഇന്ത്യ), മ്യൂസിയോ ഡി ആര്‍ട്ടെ കണ്ടംപറാനിയോ ഡി പനാമ (പനാമ), നെയ്റോബി കണ്ടംപററി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്റൂപ/ഓകെ.വീഡിയോ (ജക്കാര്‍ത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള 175ലധികം കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കലാകാരന്മാരുടെ പ്രോജക്റ്റുകള്‍ അവതരിപ്പിക്കുന്ന 'സ്റ്റുഡന്റ്‌സ് ബിനാലെ' മട്ടാഞ്ചേരിയിലെ വികെഎല്‍ വെയര്‍ഹൗസിലാണ് നടക്കുന്നത്. അങ്ക ആര്‍ട്ട് കളക്ടീവ്, അശോക് വിഷ്, ചിനാര്‍ ഷാ, ഗാബ, ഖുര്‍ഷിദ് അഹമ്മദ്, സല്‍മാന്‍ ബഷീര്‍ ബാബ, സവ്യസാചി അഞ്ജു പ്രബീര്‍, സെക്യുലര്‍ ആര്‍ട്ട് കളക്ടീവ്, ശീതള്‍ സി.പി, സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യുറേറ്റര്‍മാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനന്‍ എന്നിവര്‍ ക്യുറേറ്റ് ചെയ്യുന്ന 'ഇടം' പ്രദര്‍ശനം മട്ടാഞ്ചേരി ബസാര്‍ റോഡിലെ മൂന്നു വേദികളിലായി നടക്കും. കേരളത്തില്‍ നിന്നും വിദേശത്തു നിന്നുമുള്ള 36 കലാകാരന്മാരും കൂട്ടായ്മകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്തരിച്ച വിവാന്‍ സുന്ദരത്തിന്റെ 'സിക്‌സ് സ്റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ്' എന്ന ഫോട്ടോഗ്രാഫി അധിഷ്ഠിത ഇന്‍സ്റ്റലേഷന്‍ മട്ടാഞ്ചേരിയിലെ ക്യൂബ് ആര്‍ട്ട് സ്പേസില്‍ പ്രദര്‍ശിപ്പിക്കും.