ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ വയനാട്ടിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കെഎസ്ഇബി ഒന്നര ലക്ഷം പിന്നോക്ക വിഭാഗക്കാരുടെ വീടുകളുടെ ഫ്യൂസുകൾ ഊരിയെന്ന് റിപ്പോർട്ട്. ഭീമമായ കുടിശ്ശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനകൾക്കുമെതിരെ നടപടി സ്വീകരിക്കാത്ത കെഎസ്ഇബിയാണ് പിന്നോക്ക വിഭാഗങ്ങളിളെ കുടുംബങ്ങളോട് ഈ ക്രൂരത കാട്ടുന്നത്. വയനാട്ടിൽ 1,514 പട്ടിക വർഗ കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിലാണ് കഴിയുന്നത്.
നിയമസഭാ രേഖകൾ പ്രകാരം 188 കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് കേരള വാട്ടർ അതോറിറ്റി നൽകാനുള്ളത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് 119 കോടി അമ്പത്തിയഞ്ച് ലക്ഷവും, കേരള പൊലീസ് 72 കോടി അറുപത്തിമൂന്ന് ലക്ഷവും നൽകാനുണ്ട്. ഇതെല്ലാം കൂടി കൂട്ടിയാൽ ആയിരം കോടിയിലേറെ വരും. കെഎസ്ഇബിക്ക് സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുള്ള കുടിശ്ശികയാണ് ഇത്. എന്നാൽ ഇതിനെതിരെ നടപടികൾ ഒന്നും തന്നെ കെഎസ്ഇബി സ്വീകരിച്ചിട്ടില്ല.
ഫ്യൂസ് ഊരിയ കുടുംബങ്ങളിൽ 3,113 വീടുകൾ ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടേതാണ്. 1514 കുടുംബങ്ങളാണ് ഇനിയും ഇരുട്ടിൽ നിൽക്കുന്നത്. ബില്ല് അടക്കാത്തവരോട് കെഎസ്ഇബിക്ക് രണ്ട് തരം നയമാണുള്ളതെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.