കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബിയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇന്ന് പ്രതിയുടെ മാതാവും കെഎസ്ഇബി ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വീട്ടിലെത്തിയ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. കെഎസ്ഇബി എക്‌സിക്യൂട്ടിവ് എൻജിനീയർ ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം.
പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിലപാട്.
കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്നായിരുന്നു കെഎസ്ഇബി അധികൃതർ നേരത്തെ അറിയിച്ചത്.