/kalakaumudi/media/media_files/AtoAYn8A0r5msAFw3k9x.jpeg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒമ്പതുപൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന് 10 പൈസ അധികം ഈടാക്കാനാണ് തീരുമാനം. ഇതോടെ സര്‍ചാര്‍ജ് ആകെ 19 പൈസയായി ഉയരും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുന്നത്. മേയിലെ ബിൽ തുകയുടെ ഒപ്പം സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.
ഇപ്പോൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനവ്യാപകമായി ലോഡ്‌ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സര്‍ചാര്‍ജ് വര്‍ധനയും നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. 4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്ക്കുള്ളൂ. ഈ ശേഷി മറികടന്നാല്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല. ലോഡുകൂടി പലേടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയുംചെയ്യും.