/kalakaumudi/media/media_files/kl7a2AiubjOvRHa0h3cM.jpg)
തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇത്തവണയും പാഴായി. ആറാം തീയതിയായിട്ടും ശമ്പളമില്ല. ശമ്പളം മുടങ്ങിയതോടെ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സ്കൂളുകൾ തുറക്കുന്ന ജൂൺ മാസത്തിൽ പോലും കെ എസ് ആർ ടി സി യിൽ ശമ്പളം കൃത്യമാവാത്തത് ആയിരക്കണക്കിന് ജീവനക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്.കെ എസ് ആർടിസിക്ക് ശമ്പളയിനത്തിൽ ധനവകുപ്പ് അനുവദിക്കുന്ന അൻപത് കോടി രൂപ രണ്ടാഴ്ച മുൻപ് അനുവദിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
ധനവകുപ്പ് പണം അനുവദിക്കാത്തത് ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനാലാണെന്നും ജീവനക്കാർക്ക് ആരോപണമുണ്ട്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയാലേ പണം അനുവദിക്കൂ എന്നാണ് ധനവകുപ്പിൻ്റെ നയം. സർക്കാർ ജീവനക്കാർക്ക് 9 % DA നൽകുമ്പോൾ കെ എസ് ആർടിസി ജീവനക്കാർക്ക് DA ഇനത്തിൽ ഒന്നും നൽകുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് 2% DA പ്രഖ്യാപിച്ചിരുന്നെങ്കിലും സാലറി പോലും കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.