ബസ് കാത്ത് നിന്നവരുടെ മുന്നിലെത്തിയ കെഎസ്ആർടിസി കണ്ട് ഏവരും അത്ഭുതപ്പെട്ടു. മുന്നിലെത്തിയത് ചുവന്ന ആനവണ്ടിയല്ല. കെഎസ്ആർടിസിയുടെ മറ്റൊരു ബസുമായും രൂപ സാദൃശ്യമില്ല. കെഎൽ 15 എന്ന കെഎസ്ആർടിസി രജിസ്‌ട്രേഷനുമില്ല. ആദ്യ കാഴ്ചയിൽ തന്നെ സ്വകാര്യ ബസിന് സമാനമായ വാഹനം.
എന്നാൽ ബസിന് മുകളിൽ കെഎസ്ആർടിസിയുടെ ബോർഡ് കണ്ടതോടെ ആളുകളിലെ അമ്പരപ്പ് വർദ്ധിച്ചു. ഒടുവിൽ മുന്നിൽ നിറുത്തിയ വിചിത്ര വാഹനത്തിലെ ജീവനക്കാർ കാര്യം വ്യക്തമാക്കിയപ്പോൾ യാത്രക്കാരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. കെഎസ്ആർടിസിയ്ക്ക് ഐഷർ വാഹന നിർമ്മാതാക്കൾ ടെസ്റ്റ് ഡ്രൈവിന് നൽകിയ വാഹനമാണ് ബോർഡും വച്ച് നിരത്തിലിറങ്ങിയത്.
കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഐഷർ ഏറ്റെടുത്ത് കെഎസ്ആർടിസിയ്ക്ക് കൈമാറുകയായിരുന്നു. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പരീക്ഷണയോട്ടം. മലയോര മേഖലകളിൽ ഉൾപ്പെടെ ടെസ്റ്റ് ഡ്രൈവ് നടത്തി ബസിന്റെ ഗുണനിലവാരം വിലയിരുത്താനാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് ആരംഭിച്ച സർവീസ് പത്തനാപുരത്തേയ്ക്കായിരുന്നു.