കെഎസ്ആര്‍ടിസി വേറെ ലെവല്‍, ഇനി മുതൽ സ്മാർട്ടാകാൻ ഒരുങ്ങുന്നു

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഈസിയായി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താനുള്ള തരത്തിലാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

author-image
Anitha
New Update
jsjewksankn

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസി വേറെ ലെവലാണ്. മാറുന്ന കാലത്തിനനുസരിച്ചുള്ള യാത്രാനുഭവം സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് കോര്‍പ്പറേഷന്‍. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഈസിയായി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താനുള്ള തരത്തിലാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാന്‍ ഇപ്പോള്‍ ജനങ്ങള്‍ കൂടുതലും പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷനെ യൂസര്‍ ഫ്രണ്ട്‌ലിയാക്കുന്നത്. ഇതിനായി പ്രത്യേക ആപ്പ് തയാറാക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ആപ്പ് തുറന്നാല്‍ ബസ് എവിടെയെത്തി, എത്ര സമയംകൊണ്ട് സ്റ്റോപ്പില്‍ എത്തും, സീറ്റുണ്ടോ എന്നൊക്കെ അറിയാന്‍നായാലോ. അടിപൊളിയല്ലേ. ഒഴിവുള്ള സീറ്റ് അപ്പോള്‍ത്തന്നെ ബുക്ക് ചെയ്യാം. ടിക്കറ്റ് എടുക്കാന്‍ യുപിഐയോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ എത്രസമയം കൊണ്ട് നിങ്ങള്‍ എത്തും, ആ റൂട്ടില്‍ അടുത്തതായി വരുന്ന ബസിന്റെ വിവരം എല്ലാം അപ്പപ്പോള്‍ അറിയാം.

കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പിലൂടെയുള്ള ലൈവ് ബസ് ട്രാക്കിംഗ് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്. നാലായിരത്തിലധികം ബസിന്റെ വിവരങ്ങളും റൂട്ടും സമയവും ആപ്പിലുണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഈമാസം തന്നെ ഉദ്ഘാടനം ചെയ്യും.

ഇ ഫയലിങ് സംവിധാനവും ഇതിനോടൊപ്പം നടപ്പാക്കും. 93 ഡിപ്പോയും ഫയലുകള്‍ കടലാസുരഹിതമായി മാറും. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ഇതിന് ആവശ്യമായ സംവിധാനം ഒരുക്കിയത്. ടിക്കറ്റ് എടുക്കാനും മറ്റിടപാടുകള്‍ക്കും ഉപയോഗിക്കാവുന്ന കാര്‍ഡും പുറത്തിറക്കും. ഇത് ആവശ്യാനുസരണം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. സ്റ്റുഡന്റ്സ് കണ്‍സെഷന്‍ കാര്‍ഡ് ഇനി മുതല്‍ സ്മാര്‍ട്ട് കാര്‍ഡാകും. ഇത് ആപ്പില്‍നിന്ന് പുതുക്കി കോഴ്സ് കഴിയുംവരെ ഉപയോഗിക്കാം. ആവശ്യമായ കാലയളവിലേക്ക് മാത്രം റീചാര്‍ജ് ചെയ്താല്‍ മതി. യാത്രയ്ക്ക് ഉപയോഗിക്കാന്‍ പ്രീപെയ്ഡ് ട്രാവല്‍കാര്‍ഡ് പുറത്തിറക്കും. ഇത് ആവശ്യാനുസരണം റീചാര്‍ജ് ചെയ്യാം. എല്ലാ ബസിന്റെയും മുന്നിലും പുറകിലും ഉള്ളിലും സിസിടിവി കാമറ സ്ഥാപിക്കും. ബസ്സ്റ്റേഷനുകളിലും സിസിടിവി കാമറ സ്ഥാപിക്കും. സ്റ്റോര്‍ പര്‍ച്ചേസിന് പുതിയ സോഫ്റ്റ്വെയര്‍ നിര്‍മിക്കും. പ്രധാന ബസ് സ്റ്റോപ്പുകള്‍, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കും

എന്നും നഷ്ടക്കണക്കു മാത്രം പറഞ്ഞിരുന്ന കോര്‍പ്പറേഷന്‍ ഇപ്പോള്‍ സ്വയംപര്യാപ്തതയുടെ പാതയില്‍. ഇതിന്റെ ഭാഗമായാണ് ഏപ്രിലിലെ ശമ്പളം ആ മാസം അവസാനം തന്നെ ജീവനക്കാരുടെ കൈകളിലെത്തിയത്. ഓരോ ദിവസവും കോര്‍പ്പറേഷന്റെ വരുമാനം കുത്തനെ താഴെയാണെന്നും ഇങ്ങനെ പോയാല്‍ സ്ഥാപനം പൂട്ടേണ്ടിവരുമെന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. മാറിമാറി വന്ന ചെയര്‍മാന്‍മാര്‍ കോര്‍പ്പറേഷനെ കരകയറ്റാന്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തി. ടോമിന്‍.ജെ. തച്ചങ്കരിയും ബിജു പ്രഭാകറുമാണ് കോര്‍പ്പറേഷനു വേണ്ടി കൂടുതല്‍ മുന്‍കൈയെടുത്തത്. വിവിധ പദ്ധതികള്‍ അവരുടെ ശ്രമഫലമായി നടപ്പാക്കി. ദീര്‍ഘദൂര യാത്രകള്‍ക്കായി ചില്‍ ബസ് നടപ്പാക്കിയത് തച്ചങ്കരിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കോര്‍പ്പറേഷന് ഒരു ബാങ്കുകാരും ലോണ്‍ നല്‍കാന്‍ തയാറാകാതിരുന്നപ്പോള്‍ പുതിയ ഒരു കമ്പനി രുപീകരിച്ച് പുനരുദ്ധാരണ പാതയിലേക്ക് നയിച്ചത് ബിജു പ്രഭാകറായിരുന്നു. കെ-സ്വിഫ്റ്റ് എന്ന കമ്പനി രൂപീകരിച്ചതോടെ കോര്‍പ്പറേഷന് ചെറിയൊരു ആശ്വാസമായിരുന്നു. 

ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.കെ. ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പു മന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പകുതിയില്‍ ആന്റണി രാജുവായിരുന്നു ഗതാഗത മന്ത്രി. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതോടെ കെ.ബി. ഗണേഷ് കുമാറാണ് വകുപ്പു മന്ത്രിയായെത്തിയത്. നേരത്തെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തുള്ള പരിചയമുള്ളതിനാല്‍ കോര്‍പ്പറേഷനെ കരകയറ്റാന്‍ എന്തൊക്കെ ചെയ്യണമെന്നതു സംബന്ധിച്ച് ആരും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. മാത്രമല്ല വ്യക്തമായ മാസ്റ്റര്‍ പ്ലാനോടെയാണ് ഗണേഷ് കുമാര്‍ ഈ വകുപ്പ് ഏറ്റെടുത്തത്. 

അദ്ദേഹം മന്ത്രിയായെത്തുന്നതുവരെ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കുമായിരുന്നില്ല. രണ്ടു തവണയായും അല്ലാതെയുമായിരുന്നു ശമ്പള വിതരണം നടത്തിയത്. ഇതിനെതിരെ യൂണിയനുകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് അദ്ദേഹം ഇപ്പോള്‍ ഓരോ മാസത്തെയും ശമ്പളം ആ മാസം തന്നെ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഒരു പൊതുമേഖലാ സ്ഥാപനവും നടപ്പാക്കാത്ത ബൃഹത്് പദ്ധതിയാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയിരിക്കുന്നത്. എസ്ബിഐയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് ഇഷ്വറന്‍സ് പരിരക്ഷയാണ് അദ്ദേഹം ഏര്‍പ്പെടുത്തിയത്. ജൂണ്‍ നാലുമുതല്‍ ഈ പദ്ധതി നടപ്പിലാക്കുകയാണ്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജീവനക്കാര്‍ പ്രീമിയം അടയ്ക്കണ്ട. സ്ഥിരമായ അംഗവൈകല്യമുണ്ടായാലും ഒരുകോടിരൂപ ഇന്‍ഷുറന്‍സ് തുക നല്‍കും. ഭാഗികമാണെങ്കില്‍ 80 ലക്ഷംവരെ ലഭിക്കും. ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം എന്നിവയ്ക്കും സഹായം നല്‍കുന്നുണ്ട്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു പൊതുമേഖല സ്ഥാപനത്തില്‍ ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത്.ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ജീവനക്കാര്‍ക്കിടയില്‍ പിന്തുണ ലഭിച്ചു. എസ്ബിഐയുമായി ചേര്‍ന്നാണ് ഇതും നടപ്പാക്കുന്നത്. 1995 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ രണ്ടുവര്‍ഷം 15 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ലഭിക്കും. ഒരു വര്‍ഷം 2495 രൂപ അടച്ചാല്‍ മൂന്ന് ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള ചികിത്സാ സഹായവുമുണ്ട്. 75 വയസുവരെയുള്ളവര്‍ക്ക് വര്‍ഷംതോറും പുതുക്കി പരിരക്ഷ ഉറപ്പാക്കാം.

പുതുതായി പ്രഖ്യാപിച്ച പദ്ധതിയില്‍ പ്ലാസ്റ്റിക് സര്‍ജറി, പൊള്ളല്‍ എന്നിവയ്ക്ക് 10 ലക്ഷംവരെ കിട്ടും. വിദേശത്തുനിന്ന് മരുന്നുകൊണ്ടുവരാനും എയര്‍ ആംബുലന്‍സ് സൗകര്യത്തിനുമെല്ലാം വലിയ തുക സഹായമായി ലഭിക്കും. അപകടശേഷം കുടുംബത്തിന്റെ യാത്രയ്ക്കും മൃതദേഹം നാട്ടിലെത്തിക്കാനും ആംബുലന്‍സിനുമൊക്കെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് പത്തുലക്ഷംവരെ ഉണ്ടെന്നതും മറ്റൊരു ആകര്‍ഷണീയതയാണ്. പെണ്‍മക്കളുടെ വിവാഹത്തിനും കിട്ടും 10 ലക്ഷം (ഒരു മകള്‍ക്ക് പരമാവധി അഞ്ചുലക്ഷംവരെ). ഇതിനു പുറമെ ചെറിയ തുക പ്രീമിയം നല്‍കി മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ചേരാനും സൗകര്യമുണ്ട്. 

ജീവനക്കാരെ ഒരുമിച്ചു കൊണ്ടുപോകാനുള്ള കഴിവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഒരു വകുപ്പ് സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നുകൂടി തെളിയിക്കുകയാണ് മന്ത്രി ഗണേഷ്‌കുമാര്‍.

ksrtc special service ksrtc