തിരുവനന്തപുരം∙ കെ.എസ്.ആർ.ടി.സി ബസിന്റെ വളയം പിടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. പുതുതായി നിരത്തിലിറക്കിയ എ.സി പ്രീമിയം ബസാണ് മന്ത്രി സെക്രട്ടേറിയറ്റ് മുതൽ തമ്പാനൂർവരെ ഓടിച്ചത്. എ.സി ബസിന് നിരക്ക് കുറവാണെന്നും എക്സ്പ്രസിന് താഴെയും സൂപ്പർ ഫാസ്റ്റിന് മുകളിലുമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വണ്ടിയിൽ വൈഫൈ നൽക്കും. നിശ്ചിത അളവ് ഇന്റർനെറ്റ് സൗജന്യമായി നൽകാനാണ് ആലോചിക്കുന്നത്.
ബസിലെ എ.സിക്ക് എന്തെങ്കിലും തകരാർ വന്നാൽ ജനൽ തുറക്കാൻ കഴിയും. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമുണ്ടാകും. സീറ്റ് നിറഞ്ഞാൽ പിന്നെ സ്റ്റാൻഡുകളിൽ നിർത്താതെ വേഗത്തിൽ പോകാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണമെന്നും മന്ത്രി കൂട്ടിചേർത്തു.
ബസ് സ്റ്റേഷനുകളിൽ വെറുതേ കയറി ഇറങ്ങുന്നത് ജനത്തിന് ബുദ്ധിമുട്ടാണ്. 20 രൂപ അധികം നൽകി റിസർവ് ചെയ്താൽ വഴിയിൽനിന്ന് കയറാനാകും. ഓണസമ്മാനമായി എ.സി ബസ് നിരത്തിലിറക്കും.
തിരക്കുള്ള സമയങ്ങളിൽ കൂടുതൽ വണ്ടി വിടും. തിരക്കില്ലാത്തപ്പോൾ സർവീസുകളുടെ എണ്ണം കുറയ്ക്കും.കടം വാങ്ങാതെ പരമാവധി ബസുകൾ വാങ്ങാനാണ് ആലോചിക്കുന്നത്. കെഎസ്ആർടിസിക്ക് പണി തീരാതെ കിടക്കുന്ന കെട്ടിടങ്ങളുണ്ട്. കടകൾ വാടകയ്ക്ക് കൊടുക്കാനുണ്ട്. ഇതെല്ലാം ഫലപ്രദമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കും. . 600ൽ താഴെ വണ്ടികൾ മാത്രമാണ് തകരാറായി ഉള്ളത്. വണ്ടികൾ വേഗത്തിൽ അറ്റകുറ്റപ്പണി കഴിഞ്ഞ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.