അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്
മലപ്പുറം: മേല്‍മുറിയില്‍ ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളായ അഷ്‌റഫ് (44), ഭാര്യ സാജിത(37), മകള്‍ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് അഡ്‌മിഷൻ എടുക്കാനായി മലപ്പുറം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്നതിനിടയാണ് അപകടമുണ്ടായതെന്നാണ് വിവരം.വ്യാഴാഴ്ച ഉച്ചയ്ക്ക് 12.25 ഓടെയാണ് അപകടമുണ്ടായത്.
പാലക്കാടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നാണ് അപകടദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നത്. സംഭവ സ്ഥലത്തു വെച്ച് തന്നെ രണ്ടുപേര്‍ മരിച്ചു. ഒരാളെ അതീവ ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷമാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.