/kalakaumudi/media/media_files/2025/06/21/ksrtc-2025-06-21-12-03-28.jpg)
തിരുവനന്തപുരം: ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വായ്പലഭിക്കില്ല. ജീവനക്കാരെടുക്കുന്ന വായ്‌പ്പക്ക് കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിച്ചു. വായ്പനൽകുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയിൽ നിന്നും തിരിച്ചടവ് ഉറപ്പാക്കുന്ന വ്യവസ്ഥയാണ് നീക്കം ചെയ്തത്. ഇതോടെ ജീവനക്കാർ വായ്പത്തിരിച്ചടവ് മുടക്കിയാൽ കെഎസ്ആർടിസിയെ സമീപിക്കാനാവില്ല. മാനേജ്‌മെന്റ് തുക ഈടാക്കി കൈമാറില്ല.
അതേസമയം മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ജീവനക്കാരെ ഈ അവസ്ഥയിലെത്തിച്ചത്. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകാതെ കെഎസ്ആർടിസി വകമാറ്റി ചെലവിട്ടതാണ് ഇതിനിടയാക്കിയത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർക്കെതിരേ ധനകാര്യസ്ഥാപനങ്ങൾ നിയമനടപടികൾ ആരംഭിച്ചിരുന്നു. കെഎസ്ആർടിസിയാണ് തുക കൈമാറാത്തതെന്ന് വ്യക്തമായതോടെ സഹകരണബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
തുടർന്ന് റിക്കവറി ചുമതലയിൽ നിന്ന് കോടതി കെഎസ്ആർടിസിയെ വിലക്കി. ഇതേത്തുടർന്നാണ് ശമ്പള സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തിയത്. പിഎഫിൽനിന്നുൾപ്പെടെ വായ്പയെടുക്കാൻ കർശനനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വായ്പയ്ക്കുള്ള വഴിയും അടയുന്നത്. ചികിത്സാസഹായത്തിന് ഉൾപ്പെടെ അപേക്ഷയുടെ മുൻഗണനാക്രമം പാലിച്ചാണ് തുക അനുവദിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കുപോലും കൃത്യസമയത്ത് തുക കിട്ടാറില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെയാണ് വായ്പയ്ക്കുള്ള മാർഗവും അടയ്ക്കപ്പെടുന്നത്.