ലക്ഷദ്വീപിലേക്ക് കപ്പൽ കടക്കണമെങ്കിൽ കരിഞ്ചന്തക്കാർ കനിയണം

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ലക്ഷദ്വീപിലേക്ക് കപ്പൽ കടക്കണമെങ്കിൽ ഇനി കരിഞ്ചന്തക്കാർ കനിയണം. കപ്പലിലെ ഏറ്റവും താഴ്ന്ന ക്ലാസായ 330 രൂപയുടെ ബങ്ക് ക്ലാസ് ടിക്കറ്റിന് നൽകേണ്ടി വരുന്നത് 1,830 രൂപയോളം. കൊച്ചി കേന്ദ്രീകരിച്ച് ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റുകളുടെ കരിഞ്ചന്ത വില്പന വ്യാപകമാവുകയാണ്. യഥാർഥ ടിക്കറ്റ് നിരക്കിന്റെ അഞ്ചിരട്ടി വരെ നൽകിയാലേ കപ്പൽ കയറാനാകൂ. ടിക്കറ്റ് വിതരണം പൂർണമായും ഓൺലൈൻ ആക്കിയതോടെ ട്രാവൽ ഏജന്റുമാരുൾപ്പെടെ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് മാറ്റുകയാണ്.

ലക്ഷദ്വീപിലേക്ക് നിലവിൽ കൊച്ചിയിൽ നിന്നുമാത്രമാണ് കപ്പൽ സർവീസുള്ളത്. അഞ്ചു കപ്പലുകളിൽ നാലെണ്ണമാണ് സർവീസ് നടത്തുന്നത്. ഒരെണ്ണം അറ്റകുറ്റപ്പണിയിലാണ്. ഈ നാലു കപ്പലിലുമായി ഒരാഴ്ചയ്ക്കിടെ യാത്ര ചെയ്യാവുന്നത് 1,750 പേർക്കാണ്. അതിൽ ദ്വീപിലെ സാധാരണക്കാർക്കൊപ്പം പെർമിറ്റ് എടുക്കുന്ന വിനോദസഞ്ചാരികളും ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരും ഉണ്ടാകും.

ബങ്ക് ക്ലാസിന് 330 രൂപ, സെക്കൻഡ് ക്ലാസിന് 1,300 രൂപ, ഫസ്റ്റ് ക്ലാസിന് 3,510 രൂപ എന്നിങ്ങനെയാണ് ലക്ഷദ്വീപ് നിവാസികൾക്കുള്ള ടിക്കറ്റ് നിരക്ക്. ഓരോ ദ്വീപിനനുസരിച്ച് നിരക്കിൽ ചെറിയ മാറ്റമുണ്ടാകും .കപ്പൽ പുറപ്പെടുന്നതിന് 30 ദിവസം മുന്നേ ലക്ഷദ്വീപ് ഭരണകൂടം 60 ശതമാനം ടിക്കറ്റുകൾ റിലീസ് ചെയ്യും. അതുപോലെ 10 ദിവസം മുന്നേ 20 ശതമാനവും മൂന്നു ദിവസം മുന്നേ അടുത്ത 20 ശതമാനവും റിലീസ് ചെയ്യും. 

എന്നാൽ, റിലീസ് ചെയ്താലുടൻ ട്രാവൽ ഏജൻസികളും മറ്റു ചിലരും ചേർന്ന് ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യും. എമർജൻസി ക്വാട്ടയിലുള്ള ടിക്കറ്റുകൾ മാത്രമാണ് ബാക്കിയാവുക. ലക്ഷദ്വീപ് ജനതയിൽ നല്ലൊരു വിഭാഗത്തിനും ഓൺലൈൻ ഇടപാടുകൾ ഇപ്പോഴും പരിചിതമല്ല. ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണക്കുറവും ഇന്റർനെറ്റിന്റെ വേഗക്കുറവുമെല്ലാം ദ്വീപുകളിൽ പ്രശ്നമാണ്. എന്നാൽ, കൊച്ചിയിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇതെല്ലാം എളുപ്പമാണ്. ഇത് മുതലെടുക്കുകയാണ് ട്രാവൽ ഏജൻസികളും ലക്ഷദ്വീപിൽനിന്നുള്ള ചിലരും.

 ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് വയ്ക്കും. കപ്പൽ പുറപ്പെടും മുന്നേ അവർ പറയുന്ന നിരക്കിൽ ടിക്കറ്റ് വാങ്ങേണ്ടിവരും. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലക്ഷദ്വീപ് ഭരണകൂടത്തിന് നൽകിയിട്ടും നടപടിയില്ല.

 

lakshadeep