pm narendra modi to visit wayanad on tomorrow
വയനാട്: ഉരുൾപൊട്ടലിൽ നാനൂറിലേറെ പേർക്ക് ജീവൻ നഷ്ടമായ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും.ശനിയാഴ്ച വിമാന മാർഗ്ഗം കണ്ണൂരിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളും വീടുകൾ നഷ്ടപ്പെട്ടവരെ താമസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പര്യടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടാകും.ഉരുൾപൊട്ടൽ ദുരന്തം സാരമായി ബാധിച്ച പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ പര്യടനം നടത്തിയ ശേഷം കൽപ്പറ്റയിൽ ഹെലികോപ്റ്റർ ഇറക്കും എന്നാണ് സൂചന. തുടർന്ന് റോഡ് മാർഗ്ഗം മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലേക്ക് പ്രധാനമന്ത്രി എത്തുമെന്നും കരുതപ്പെടുന്നു.ഡൽഹിയിൽ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച രാവിലെ വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 3 : 30 നാകും തിരികെ ഡൽഹിയിലേക്ക് മടങ്ങുക.
അതെസമയം ശനിയാഴ്ച വയനാട്ടിലെത്തുമ്പോൾ പ്രധാനമന്ത്രി നിർണ്ണായകമായ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുനർ നിർമാണം സംസ്ഥാന സർക്കാരിന് വലിയ വെല്ലുവിളിയാണ്.സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷികൊണ്ടോ ജനങ്ങളുടെ സഹകരണം കൊണ്ടോ മാത്രം പുനർനിർമ്മാണം പൂർണമാകില്ലെന്ന ആശങ്കയുണ്ട്.
അതിനാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ കാര്യമായ സഹായം സംസ്ഥാന സർക്കാരിന് ആവശ്യമാണ്. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ദുരന്തമുണ്ടായ സമയം മുതൽ കേന്ദ്രസേനയുടെ സഹായങ്ങൾ ഉൾപ്പടെ ലഭിച്ചതിൽ സംസ്ഥാന സർക്കാരിനും സംതൃപ്തിയുണ്ട്. അതേസമയം, കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ ദുഷ്‌കരമാകും.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, കേരളത്തിൽ നിന്നുള്ളവർക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർ എന്നിവർ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വയനാട് ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോ എന്നുള്ള കാര്യം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ആയിരിക്കും തീരുമാനിക്കുക.