/kalakaumudi/media/media_files/oJxsrx2hMLRql5Vav675.jpeg)
കൊച്ചി: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പള്ളുരുത്തി തങ്ങൾനഗർ നികർത്തിൽപറമ്പിൽ അഫ്സർ അഷറഫിനെ മൂന്ന് ദിവസത്തേയ്ത്താണ് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. തോപ്പുംപടി പോളക്കണ്ടം മാർക്കറ്റിന് സമീപം ഷുഹൈബ് ഹസന്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് അഫ്സറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൈനീസ് കമ്പനിയായ യിങ് ലോൺ എന്ന സ്ഥാപനത്തിൽ ഇൻവെസ്റ്റ്‌മെന്റ് സ്‌കീമിൽ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറുപേരെ പ്രതി ഏപ്രിൽ 4ന് ലാവോസിലേക്ക് കൊണ്ടുപോയത്. 50,000 രൂപ വീതം ഇവരിൽനിന്ന് വാങ്ങിയിരുന്നു. അവിടെ എത്തിച്ചശേഷം നാലുലക്ഷം രൂപ വീതം വാങ്ങി യിങ് ലോൺ കമ്പനിക്ക് വിൽക്കുകയായിരുന്നു. ലാവോസിൽ എത്തിയ ശേഷമാണ് ഓൺലൈൻ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികൾക്കാണ് തങ്ങളെ എത്തിച്ചതെന്ന് ഇവർ തിരിച്ചറിയുന്നത്.
ജോലി ചെയ്തില്ലെങ്കിൽ ശാരീരികമായും മാനസികമായും കമ്പനിക്കാർ പീഡിപ്പിച്ചിരുന്നു. രഹസ്യമായി തങ്ങളുടെ ദുരിതങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ട് ഈ മാസം മൂന്നിന് ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്, തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ സി.ടി സഞ്ജു, എസ്.ഐ. ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.