എൽഡിഎഫിൽ വലിയ അഴിച്ചുപണി വേണമെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കണമെന്നും തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും സി ദിവാകരൻ പറഞ്ഞു. അതേസമയം യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.
‘ഇങ്ങനെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല. എൽഡിഎഫിൽ ആവശ്യമായ തിരുത്തൽ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. നേതൃനിരയിൽ വലിയ അഴിച്ചുപണി ആവശ്യമാണ്. അതിന് ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്ന് സി ദിവാകരൻ പറഞ്ഞു
പുതുതലമുറയാണ് ഇത്തവണ വലിയ ശക്തിയായി വന്നിട്ടുള്ളതെന്നും അത് തിരിച്ചറിഞ്ഞുള്ള മാറ്റം ഉണ്ടാകണമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടതാണ് എൽഡിഎഫിന് തിരിച്ചടിയായത്. എവിടെ നിന്നോ വന്ന ഒരാൾ എന്ന രീതിയിൽ കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല. തൃശൂരിൽ ബിജെപിക്ക് കോൺഗ്രസ് വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഹോംവർക്ക് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും സി ദിവാകരൻ പറഞ്ഞു.