മർദനത്തിന്റെ ദൃശ്യങ്ങൾ, മർദനമേറ്റയാൾ
കൊല്ലം: കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദനത്തിൽ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സജീര്‍, പ്രവര്‍ത്തകരായ വൈശാഖ്, സഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അക്ഷയ് മോഹന്‍, സച്ചിന്‍ എന്നിവരേയും സംഭവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. സംഘർഷം തടയാന്‍ ശ്രമിച്ച പോലീസുകാരേയും പ്രവർത്തകർ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ഓലപ്പടക്കം പൊട്ടിച്ചു. ഇത് സി.പി.എം. പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ തര്‍ക്കമായി. ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനെത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകരെയാണ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
മർദനം നടത്തിയ സംഘത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം ഉണ്ടായിരുന്നു. മരക്കമ്പും ക്രിക്കറ്റ് സ്റ്റംപുമുപയോഗിച്ചായിരുന്നു മര്‍ദനം. മൂന്നുപേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അസഭ്യവര്‍ഷത്തോടെയായിരുന്നു പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ മര്‍ദനം.