/kalakaumudi/media/media_files/2025/12/07/election-body-2025-12-07-10-48-56.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ പരസ്യ പ്രചാരണംഇന്ന് വൈകിട്ട് അവസാനിക്കും .
ആറു മണിക്കാണ് കലാശക്കൊട്ട്. അനൗൺസ്‌മെന്റുകളും ജാഥകളും പ്രകടനങ്ങളും ഇന്നു വൈകീട്ടോടെ അവസാനിക്കും.
തുടർന്നുള്ള ഒരു ദിനം നിശബ്ദ പ്രചാരണമായിരിക്കും നടക്കുക. ബഹളങ്ങളില്ലാത്ത വോട്ടു തേടലിന്റെ ഒരു ദിനം പിന്നിട്ട് ചൊവ്വാഴ്ച ജനങ്ങൾ സമ്മതിദാനം രേഖപ്പെടുത്തിനായി പോളിങ് ബൂത്തിലെത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേർപ്പറേഷനുകളും ഉൾപ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
7 ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്.
ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. തുടർന്ന് ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.
പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തു തലത്തിൽ ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്നു വോട്ടും ന​ഗരസഭയിൽ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്.
ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമെല്ലാം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു.
അവസാന വട്ടം വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. കലാശക്കൊട്ട് കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ.
കലാശക്കൊട്ടിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ 48 മണിക്കൂർ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
