കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട്ടിലെത്തി.സഹോദരി പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുൽ വയനാട്ടിലെത്തിയത്.വയനാട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുൽ ഇറങ്ങിയത്.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ വരവേൽപ്പാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്.
തുടർന്ന് റോഡ് മാർഗമാണ് കൽപ്പറ്റയിലേക്ക് പോകുന്നത്.ബുധനാഴ്ച തന്നെ രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കും.നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുമെന്നാണ് വിവരം.
കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തെ റോഡ് ഷോ സമാപനത്തിനുശേഷമാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുക.
കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ മാസ്സ് പ്രചാരണ ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുൽ ഗാന്ധിയുടെ റോഡ് ഷോ എന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്നുമണിയോടുകൂടി കൽപ്പറ്റയിൽ നിന്നാണ് രാഹുൽ ഡൽഹിക്ക് മടങ്ങുക എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.