loksabha election 2024 results bjp orders laddu at trivandrum and shashi tharoor to watch result from home
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി. നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. പോളിംഗ് കഴിഞ്ഞ് 39 ആം നാളാണ് സംസ്ഥാനത്തെ വോട്ടെണ്ണൽ. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാവും എണ്ണിത്തുടങ്ങുക. വോട്ടിങ്ങ് യന്ത്രങ്ങളിലെ വോട്ടെടുപ്പും പിന്നാലെ തുടങ്ങും. എട്ടരയോടെ ആദ്യ സൂചനകൾ വരുമെന്നാണ് പ്രതീക്ഷ.
അതിനിടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓർഡർ നൽകിയതായി ജില്ലയിലെ മുതിർന്ന നേതാവ് വ്യക്തമാക്കി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്.
മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം മാർ ഇവാനിയോസ് കോളേജിലും സർവോദയ സ്കൂളിലും തിയോഫിലോസ് ട്രെയിനിങ് കോളേജുകളിലുമൊക്കെയായാണ് വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത്. 1602 തപാൽ വോട്ടുകളാണ് ഇവിടെയുള്ളത്. ആദ്യ റൗണ്ടിൽ 94 ബൂത്തുകളാണ് എണ്ണുന്നത്. തെരഞ്ഞെടുപ്പ് തരംഗമാണെങ്കിൽ ആദ്യ രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ തന്നെ ഫലം അറിയാനാവും.
പോളിങ് ഏജൻ്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. എട്ട് മണിയോടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും ഇവിടേക്ക് എത്തും. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ഇന്നും പതിവ് പോലെ ഫ്ലാറ്റിൽ തന്നെ തുടരുമെന്നാണ് വിവരം. കഴിഞ്ഞ നാല് തവണയും ഫലപ്രഖ്യാപന ദിവസം തരൂർ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. ഫലസൂചന ലഭ്യമാകുന്നതിന് അനുസരിച്ചാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പുറത്തേക്ക് പോകും.