തിരുവനന്തപുരം: ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് പൂർണ ശമ്പളം നൽകാനൊരുങ്ങി സർക്കാർ. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസിയിൽ ഉടൻ ഉണ്ടാകും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, കെഎസ് ആർടിസി എംഡി പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെഎസ്ആർടിസി ജീവനക്കാർക്ക് സർക്കാർ സഹായവും ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള പണവും ഉറപ്പാക്കും. ഒരു നിശ്ചിത തിയ്യതി വെച്ച് മുഴുവൻ ശമ്പളവും നൽകുമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചു.