എം എസ് മണി കേരളത്തിനും ഭാരതത്തിനും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ നല്‍കി; യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍: സുരേഷ് ഗോപി

ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും കലാകൗമുദി അച്ചടിമാധ്യമരംഗത്ത് ഒരു നവസംസ്‌കാരം കൊണ്ടുവന്നു. കലാകൗമുദിയുടെ സിനിമാ പ്രസിദ്ധീകരണമായ വെള്ളിനക്ഷത്രം നടനെന്ന നിലയില്‍ വലിയ പിന്തുണ നല്‍കിയതായും സുരേഷ് ഗോപി പറഞ്ഞു

author-image
Rajesh T L
New Update
suresh gopi Kalakaumudi

Suresh Gopi Photograph: (Photo Asok Karakulam)

തിരുവനന്തപുരം: കലാകൗമുദി സ്ഥാപക പത്രാധിപര്‍ എം എസ് മണി കേരളത്തിനും ഭാരതത്തിനും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ നല്‍കിയാണ് മണ്‍മറഞ്ഞതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എം എസ് മണി അനുസ്മരണവും കലാകൗമുദിയുടെ 50-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഹാനും സത്യസന്ധനുമായ പത്രപ്രവര്‍ത്തകനായിരുന്നു എം എസ് മണിയെന്നും സുരേഷ് ഗോപി പറഞ്ഞു. എം എസ് മണിയെ പോലുള്ളവര്‍ മാധ്യമപ്രവര്‍ത്തകര്‍, അടിച്ചേല്‍പ്പിക്കലുകളില്ലാതെ എല്ലാ സ്വാതന്ത്ര്യവും നല്‍കി മഷിയൊഴുക്കിനെ നീരൊഴുക്കാക്കി മാറ്റി. യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. പേനയെഴുത്ത് നാരായമെഴുത്താക്കി മാറ്റിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണത്. ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും കലാകൗമുദി അച്ചടിമാധ്യമരംഗത്ത് ഒരു നവസംസ്‌കാരം കൊണ്ടുവന്നു. കലാകൗമുദിയുടെ സിനിമാ പ്രസിദ്ധീകരണമായ വെള്ളിനക്ഷത്രം നടനെന്ന നിലയില്‍ വലിയ പിന്തുണ നല്‍കിയതായും സുരേഷ് ഗോപി പറഞ്ഞു.

kalakaumudi suresh gopi

തന്നെ തകര്‍ക്കാനായി ചില പത്രപ്രവര്‍ത്തകര്‍ തിരക്കഥ തയ്യറാക്കുന്നതായും സുരേഷ് ഗോപി ആരോപിച്ചു. അത് പത്രപ്രവര്‍ത്തനമല്ല, മലീമസമായ ചിന്താഗതിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്തരം ചിന്താഗതികളെ വിഴുങ്ങാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ല. പത്രപ്രവര്‍ത്തനത്തിന്റെ പ്രധാന ഉദ്ദേശം സത്യമെന്താണോ അത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കലാണ്. ഇതിനപ്പുറവും ഇപ്പുറവും പത്രപ്രവര്‍ത്തനത്തിന് ഉത്തരവാദിത്തമില്ല. വാര്‍ത്തകളെ വളച്ചൊടിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അധികാരമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 2019-ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍, തൃശൂര്‍ മണ്ഡലം തിരഞ്ഞെടുത്തത് ബുദ്ധിപരമായ തീരുമാണെന്ന് എം എസ് മണി പറഞ്ഞെന്നും അദ്ദേഹം അനുസ്മരിച്ചു.

മന്ത്രിയായതിനാല്‍ എഴുതി തയാറാക്കിയ പ്രസംഗം നിര്‍ബന്ധമാണെന്നും എന്നാല്‍, ഇങ്ങനെയുള്ള അവസരങ്ങള്‍ ഹൃദയത്തില്‍ നിന്ന് സംസാരിക്കാനുള്ള അവസരമാണെന്നും ഇങ്ങനെയുള്ള ചടങ്ങുകള്‍ വിരളമായേ ലഭിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കലാകൗമുദിക്ക് ഇനിയും തലമുറകളെ പ്രചോദിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍ കഴിയട്ടെയെന്നും സുരേഷ് ഗോപി ആശംസിച്ചു.