കൊച്ചി: എറണാകുളം മാടവനയിൽ അപകടത്തിൽ മറിഞ്ഞ കല്ലട ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ. കൂടാതെ ബസിന്റെ ഇടതുഭാഗത്തെ പുറകിലെ ടയറുകൾക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. ഒരു ബൈക്ക് യാത്രികൻ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ബസ് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയിട്ടുള്ളതായി ആർ.ടി.ഒ. പറഞ്ഞു.
ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ. എന്നിവരുടെ നേതൃത്വത്തിൽ ബസ് പരിശോധിച്ചപ്പോഴാണ് സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തിയത്. നീല ഹാലജൻ ലൈറ്റുകളും ബസിൽ ഘടിപ്പിച്ചിട്ടുണ്ട്. ആറ് സീറ്റുകൾ അനധികൃതമായി പിടിപ്പിച്ചിട്ടുണ്ട്. സിഗ്നൽ മറികടക്കാനായി അമിത വേഗത്തിൽ ബസ് പോയിട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും ആർ.ടി.ഒ അറിയിച്ചു.
തമിഴ്നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴി കയറിയാണ് വന്നത്. അതിനാൽ തന്നെ സമയത്തിൽ മാറ്റം വന്നിരുന്നു. പിന്നാലെ , സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേഗത്തിൽ വന്നതാകാമെന്ന സംശയവും അധികൃതർക്കുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് നിലവിൽ ഉദ്യോഗസ്ഥർ.
ഞായറാഴ്ച രാവിലെയാണ് ബെംഗളൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് എറണാകുളം മാടവന ജങ്ഷനിൽ അപകടത്തിൽപ്പെട്ടത്. ചുവപ്പ് സിഗ്നൽ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു.