/kalakaumudi/media/media_files/VWgJlMmcTJWRNWwBSo4m.jpg)
കോഴിക്കോട്: മദ്രസകൾ അടച്ചു പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് കെഎൻഎം നേതാവ് ഡോ.ഹുസൈൻ മടവൂർ. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കും, ഈ നിർദേശം എതിർക്കപ്പെടണം. ഇക്കാര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.
ഉത്തരേന്ത്യയിലെ മദ്രസകളിൽ മതവിദ്യാഭ്യാസം മാത്രമല്ല പൊതുവിദ്യാഭ്യാസവും നൽകുന്നുണ്ട്. ബാലാവകാശ കമ്മീഷൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കാൻ നിർദേശിക്കുകയായിരുന്നു വേണ്ടത്. ബിഹാറിൽ മദ്രസകളിൽ 15 ശതമാനം മുസ്ലിങ്ങൾ അല്ലാത്തവർ ഉണ്ട്, രാജാറാം മോഹൻ റോയ്, മുൻ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവർ മദ്രസകളിൽ പഠിച്ചവരാണ്. മദ്രസ എന്ന വാക്കിന്റെ ഇംഗ്ലീഷ് അർഥം സ്‌കൂൾ എന്നാണെന്നും ഹുസൈൻ മടവൂർ കോഴിക്കോട് പറഞ്ഞു.
ഇന്ത്യൻ മുസ്ലിങ്ങൾ പാകിസ്ഥാന്റെ ഏജന്റുമാരല്ല. ഇക്കാര്യം എ.പി. അബ്ദുല്ലക്കുട്ടി മനസിലാക്കണം. മദ്രസകളെ മോശമായി ചിത്രീകരിക്കുന്ന അബ്ദുല്ലക്കുട്ടിക്ക് പ്രത്യേക അജണ്ടയുണ്ടെന്നും ഹുസൈൻ മടവൂർ പറഞ്ഞു.