ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്

റിപ്പോര്‍ട്ട് പഠിക്കാനും നടപടി നിര്‍ദേശിക്കാനും വനിത ഐപിഎസ് ഓഫീസര്‍മാരെ സര്‍ക്കാര്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെയാണ് മാര്‍ച്ച് നടത്തുന്നത്.

author-image
Prana
New Update
mahila con
Listen to this article
0.75x1x1.5x
00:00/ 00:00

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ വനിതകള്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. റിപ്പോര്‍ട്ട് പഠിക്കാനും നടപടി നിര്‍ദേശിക്കാനും വനിത ഐപിഎസ് ഓഫീസര്‍മാരെ സര്‍ക്കാര്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെയാണ് മാര്‍ച്ച് നടത്തുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമെതിരെ ജെബി മേത്തര്‍ സംസാരിച്ചു. റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ജെബി മേത്തര്‍ ആവശ്യപ്പെട്ടത്. ഈ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും വനിതാ മന്ത്രിമാര്‍ പ്രതികരിക്കുന്നില്ലെന്ന് ജെബി മേത്തര്‍ ചൂണ്ടിക്കാട്ടി. ഇവരാണ് യഥാര്‍ഥി സ്ത്രീ വിരോധികളെന്നും റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.

congress hema committee report