ഷൈന്‍ ടോം ചാക്കോയെ ഉടന്‍ ചോദ്യം ചെയ്യും

മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് നടന്‍ ആദ്യം ചാടി. ഇവിടത്തെ ഷീറ്റുകള്‍ ഇതോടെ പൊട്ടുകയും ചെയ്തു. ഇവിടെ നിന്നും ഒന്നാം നിലയിലെ സ്വിമ്മിങ് ്പൂളിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്നാണ് കോണിപ്പടി വഴി ഇറങ്ങി പുറത്തേക്ക് ഓടിയത്.

author-image
Biju
Updated On
New Update
SRgsf

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് അതിസാഹസികമായി. ഹോട്ടലിലെ മൂന്നാം നിലയിലുളള 314-ാം നമ്പര്‍ മുറിയിലായിരുന്നു നടന്‍ ഉണ്ടായിരുന്നത്. ഇവിടെ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഷൈനെ ഉടന്‍ ചോദ്യം ചെയ്യും. ഷൈന്‍ നേരിട്ട് സ്റ്റഷനില്‍ ഹാജരാകുമെന്നാണ് വിവരം.

മുറിയില്‍ എത്തി ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്ന നടന്‍ കണ്ടത് പൊലീസിനെ ആയിരുന്നു. പിന്നാലെയാണ് സാഹസികമായ രക്ഷപ്പെടല്‍.

മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് നടന്‍ ആദ്യം ചാടി. ഇവിടത്തെ ഷീറ്റുകള്‍ ഇതോടെ പൊട്ടുകയും ചെയ്തു. ഇവിടെ നിന്നും ഒന്നാം നിലയിലെ സ്വിമ്മിങ് ്പൂളിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്നാണ് കോണിപ്പടി വഴി ഇറങ്ങി പുറത്തേക്ക് ഓടിയത്.

ഷൈനിനെ കൂടാതെ മൂന്നുപേരാണ് മുറിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേരും ഷൈനിനൊപ്പം ഓടി രക്ഷപ്പെട്ടു. മൂന്നാമത്തെ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെഹ്കിലും വിട്ടയച്ചു. മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇയാളെ വിട്ടയച്ചത്.

 

  • Apr 19, 2025 09:33 IST

    ഷൈന്‍ ടോമിന്റെ ഓട്ടം; കാരണം കണ്ടെത്താന്‍ പൊലീസ്

    കൊച്ചി: ഹോട്ടലില്‍ പൊലീസ് സംഘം പരിശോധനയ്ക്ക് വന്നതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ എന്തിനാണ് ഓടിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസ്. 32 ചോദ്യങ്ങള്‍ തയ്യറാക്കി നടനെ കാത്തിരിക്കുകയാണ് പൊലീസ്. ഇന്ന് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് നടന്‍ എത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഷൈന്‍ ഇന്ന് ഹാജരാകന്‍ സാധ്യത കുറവാണ്. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും ഷൈന്‍ നിയമോപദേശം എടുത്തിട്ടുണ്ട്. ആ 32 ചോദ്യങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാനുള്ള നടപടികളും ഷൈന്‍ തുടങ്ങിയിട്ടുണ്ട്. 

    ഇത്രയും അപകടം നിറഞ്ഞ വഴി തിരഞ്ഞെടുത്തത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. നടന്റെ ചാട്ടവും ഓട്ടവും ഹോട്ടല്‍ അധികൃതര്‍ക്കും അമ്പരപ്പുളവാക്കി. രക്ഷപ്പെടാനുള്ള കാരണമെന്തെന്ന് ഷൈന്‍ തന്നെ മറുപടി പറയണമെന്ന നിലപാടിലാണ് പൊലീസ്. മറ്റൊരാളെ തപ്പിയാണ് ഹോട്ടലില്‍ പോയതെന്നും ഷൈന്‍ അവിടെയുണ്ടെന്നറിഞ്ഞ് പരിശോധിച്ചതാണെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍, ഷൈന്‍ മുറിയെടുത്തത് അറിഞ്ഞ് പോലീസ് പരിശോധന നടത്തിയതെന്ന് വ്യക്തമാണ്. പരിശോധനയ്ക്കിടെ മൂന്നുനില കെട്ടിടത്തില്‍നിന്ന് ഷൈന്‍ ചാടിയും ഓടിയും കടന്നുകളഞ്ഞതില്‍ ദുരൂഹത തുടരുകയാണ്. അടുത്തയിടെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണോ അതോ മറ്റെന്തെങ്കിലും കാരണം പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. ഏതായാലും ഷൈന്‍ മൊഴി നല്‍കിയാലേ ഇത് വ്യക്തമാകൂ. അതിനിടെ ഗുണ്ടാ സംഘമാണ് ഹോട്ടലിലെ മുറിയിലെത്തി മുട്ടിയതെന്ന് വിചാരിച്ചാണ് റിസ്‌ക് എടുത്ത് രക്ഷപ്പെട്ടതെന്ന വാദം ഷൈന്‍ മുമ്പോട്ട് വയ്ക്കും. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്നും പോലീസിനെ അറിയിക്കും. എന്നാല്‍ അജ്ഞാത ശത്രുക്കള്‍ ആയി അവരെ ചിത്രീകരിക്കുകയും ചെയ്യും. വിന്‍സിയെ പ്രകോപിപ്പിക്കുന്ന തരത്തിലെ മൊഴി ഒന്നും നല്‍കില്ല. അങ്ങനെ ചെയ്താല്‍ വിന്‍സി പൊലീസില്‍ പരാതി നല്‍കുമോ എന്ന ആശങ്ക ഉള്ളതുകൊണ്ടാണ് നടന്റെ തന്ത്രപരമായി മൊഴി നല്‍കുക.

    ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഷൈന്‍ ഹാജരാകുമെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇന്നലെ നോട്ടിസ് നല്‍കിയത്. ഇന്നു രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മകന്‍ യാത്രയിലായതിനാല്‍ ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പിതാവ് മറുപടി നല്‍കി. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാകും നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നുമാണ് പിതാവ് പറയുന്നത്.

    ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി, ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്, ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. നിലവില്‍ ഷൈനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരില്‍ ഡാന്‍സാഫ് സംഘം എത്തിയത്. ഇയാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ഉണ്ടാകുമെന്നായിരുന്നു നിഗമനം. റൂം സര്‍വീസെന്ന് പറഞ്ഞാണ് ഡാന്‍സാഫ് ടീം റൂമില്‍ ബെല്ലടിച്ചത്. ഇവിടെ സര്‍വീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈന്‍ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

    ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട് പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി ഷൈന്‍ ഫോണില്‍ സംസാരിച്ചു. ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്നമില്ലെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ ഇന്ന് ഹാജരായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന ആശങ്ക ഷൈനും കുടുംബത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ഹാജരാകാന്‍ കുടുംബം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് ഷൈന്‍ അംഗീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.



  • Apr 17, 2025 12:08 IST

    കൊക്കൈന്‍ കേസിലെ ക്ലീന്‍ചിറ്റ് ധൈര്യമായി

    കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തില്‍ സംഭവിച്ചത് വലിയ അട്ടിമറി. നടനെ എല്ലാ അര്‍ത്ഥത്തിലും പോലീസ് രക്ഷിച്ചെടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കോടതി വ്യക്തമാക്കി. 

    നടന്റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത കൊക്കെയ്നിന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യവിവരം ലഭിച്ചെന്ന വാദം പൊലീസ് തന്നെ തളളിപ്പറഞ്ഞെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു. അങ്ങനെ രക്ഷിച്ചെടുത്ത നടനാണ് ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘത്തെ ഓടി തോല്‍പ്പിച്ചത്. പോലീസ് പിടിച്ചാല്‍ പരിശോധന ഉറപ്പാണെന്ന തിരിച്ചറിവിലായിരുന്നു ഇതെല്ലാം.

    ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടത് എറണാകുളം അഡീ. സെഷന്‍സ് കോടതിയാണ്്. 2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേര്‍ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. 

    2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. ഈ കേസിലെ കുറ്റവിമുക്തി ഉത്തരവിലാണ് കോടതിയുടെ ഗുരുതര നിരീക്ഷണമുണ്ടായിരുന്നത്.

    'പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല. നടന്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് പ്രവേശിച്ചത് ആരെന്നും അന്വേഷണ സംഘത്തിന് ഓര്‍മയില്ല. കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. 

    ഫോറന്‍സിക് സയന്‍സ് ലാബില്‍ ക്ളോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് പരിശോധന നടത്തിയില്ല'- കോടതി നിരീക്ഷിച്ചത് ഇങ്ങനെയൊക്കെയായിരുന്നു. ഷൈന്‍ ടോം ചാക്കോയും നാല് മോഡലുകളും ലഹരി വസ്തു ഉപയോഗിച്ചതായായിരുന്നു പോലീസ് കേസ്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇവരില്‍ നിന്ന് ഏഴ് ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തതായാണ് പൊലീസ് റെക്കോര്‍ഡിലുളളത്. എന്നാല്‍ ഇത് പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്ന കാര്യത്തില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതിയുടെ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ നടനെ കുറ്റവിമുക്തനാക്കിയത്. തൊട്ടു പിന്നാലെ തന്നെ നടനെതിരെ വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലും വന്നു.

    ലഹരിക്കേസില്‍ ഷൈന്‍ ടോമിനെ മനഃപൂര്‍വം കുടുക്കിയതാണെന്ന് നടന്റെ പിതാവ് സി.പി. ചാക്കോ കുറ്റവിമുക്തിയ്ക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. ഷൈന്‍ ലഹരികേസില്‍ പെട്ടത് സിനിമാ മേഖലയെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കിയെന്നും സിനിമയില്‍ മുഴുവന്‍ ലഹരി ഒഴുകുകയാണെന്നു പറഞ്ഞു പരത്തിയെന്നും ചാക്കോ പറയുന്നു. ''ചെയ്യാത്ത തെറ്റിനാണ് പത്തുവര്‍ഷം മകന്‍ പഴികേട്ടത്. പത്തുവര്‍ഷമായി തങ്ങളും മകനും പത്മവ്യൂഹത്തില്‍ പെട്ടു കിടക്കുകയായിരുന്നു.''കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം കുറ്റവിമുക്തനാക്കപ്പെട്ടതിലെ അച്ഛന്റെ പ്രതികരണവും വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

    ''ചെയ്യാത്ത തെറ്റിന് പത്തുവര്‍ഷമായി അവനും ഞങ്ങളും പത്മവ്യൂഹത്തില്‍ പെട്ടു കിടക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തേക്ക് വന്നിട്ടേ ഒള്ളൂ. ലഹരി കേസില്‍ പെട്ടു എന്ന് കരുതി ആരും അവനെ മാറ്റി നിര്‍ത്തുകയോ അവസരങ്ങള്‍ ഇല്ലാതാവുകയോ ചെയ്തിട്ടില്ല. അവന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം അതുകൊണ്ടാണ്. 

    നമ്മളോട് ആരും ഇതുവരെ മോശമായിട്ട് സംസാരിച്ചിട്ടില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് അവന് ഈ 10 വര്‍ഷവും സിനിമയില്‍ നല്ല അവസരങ്ങള്‍ കിട്ടിയത്. വെറുതെ ഇരിക്കാന്‍ പറ്റാത്ത തിരക്കാണ് അവനുള്ളത്. ഇന്‍ഡസ്ട്രിയില്‍ അടക്കം അവനെ പറ്റി നന്നായി അറിയുന്നതിന്റെ പേരിലാണ് പടം കിട്ടുന്നതും അവന്റെ പടം കാണാന്‍ ജനങ്ങള്‍ പോകുന്നതും. ജയിലില്‍ കിടക്കുന്ന സമയത്ത് ഷൂട്ട് തുടങ്ങാനിരുന്ന ഒരു സിനിമ വേണ്ടെന്ന് വച്ചിരുന്നു. അതിനു ശേഷം അവനു പടം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടില്ല, അഭിനയിക്കാന്‍ സമയമില്ലാത്ത കുഴപ്പമേ ഉള്ളൂ-ഇതായിരുന്നു അച്ഛന്‍ പറഞ്ഞത്.

    ആ കേസ് അവനെ മാത്രമല്ല ബാധിച്ചത്. സിനിമ മേഖല അടക്കം പ്രതിയായി നില്‍ക്കുകയുണ്ടായി. ലഹരി മരുന്ന് എവിടെ പിടിച്ചാലും പറയും സിനിമ മേഖലയില്‍ ആകെ ലഹരിയാണ് ആകെ ലഹരിയാണ്. ആള്‍ക്കാര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളതും 10 വര്‍ഷം മുമ്പ് ഷൈനിനെതിരെ ഉണ്ടായ ഒരു കേസാണ്. സിനിമാ മേഖലയില്‍ ആകെ ലഹരിയാണ് എന്നാണ് പറയുന്നത്. ആയിരക്കണക്കിന് ആള്‍ക്കാരെ ഒരു ദിവസം കേരളത്തില്‍ പിടിച്ചു കൊണ്ടിരിക്കുന്നുണ്ട്. 

    പലയിടത്തും ലഹരി വരുന്നു അതൊന്നും പ്രശ്നമല്ല, 10 വര്‍ഷം മുമ്പ് ഷൈനിനെ പിടിച്ചു എന്ന് പറഞ്ഞിട്ടാണ് സിനിമാ മേഖലയില്‍ ആകെ ലഹരി ഒഴുകുകയാണെന്ന് പറയുന്നത്. സിനിമ മേഖലയില്‍ ലഹരി ഒഴുകുന്നു എന്ന് പറയുന്നത് ഇതോടെ നിര്‍ത്തണം. അവന്‍ ഈ കേസില്‍ കുടുങ്ങിയത് ബന്ധുക്കളും നാട്ടുകാരും എല്ലാവര്‍ക്കും വിഷമം തന്നെയായിരുന്നു. അതിനൊക്കെ ദൈവം ഇപ്പൊ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടു.



  • Apr 17, 2025 12:06 IST

    ഷൈനെതിരെ കടുത്ത നടപടിയെന്ന് സിനിമാ മേഖല

    കൊച്ചി: ഷൈന്‍ ടോം ചാക്കോയെ താരസംഘടനയായ അമ്മ പുറത്താക്കും. നടപടികള്‍ക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്ഹോക് കമ്മിറ്റി ചേര്‍ന്ന് ഷൈനിനെതിരായ നടപടി പ്രഖ്യാപിക്കും. നേരത്തെ നടി വിന്‍സി അലോഷ്യസ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഇതോടെ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ ഒറ്റപ്പെടുകയായിരുന്നു.

    ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. 

    മലയാള സിനിമ സെറ്റില്‍ കൂടെ അഭിനയിച്ച നടന്‍ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിന്‍സി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയില്‍നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി. സിനിമ സെറ്റില്‍ വെച്ച് നടന്‍ ലഹരിമരുന്നു ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. അതിനിടെ പോലീസ് അന്വേഷണം തുടങ്ങിയതോടെ നടന്‍ ഒളിവില്‍ പോയി.

    ഷൈന്‍ ടോം ചാക്കോക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സിനിമാ നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാര്‍ അറിയിച്ചു.'അയാളെ പുഷ്പം പോലെ വെളിയില്‍ കളയും.അതില്‍ യാതൊരു സംശയവുമില്ല. നടി പരാതി നല്‍കിക്കഴിഞ്ഞു. ഇനി നോക്കിയിരിക്കാന്‍ കഴിയില്ല. ശക്തമായ നടപടിയുണ്ടാകും'. സുരേഷ് കുമാര്‍ പറഞ്ഞു. 'ഇത്തരം സംഭവമുണ്ടായാല്‍ ആരും പരാതി നല്‍കുന്നില്ല എന്നതാണ് പ്രശ്‌നം. 

    പലരും ഇതെല്ലാം സഹിച്ചിരിക്കുകയാണ്. പക്ഷേ പരാതി നല്‍കാന്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങിയ വിന്‍സി അലോഷ്യസിനെ അഭിനന്ദിക്കുകയാണ്. ആ നടിക്കൊപ്പം ഞങ്ങളുണ്ടാകും. തിങ്കളാഴ്ച ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതില്‍ ഇക്കാര്യത്തിലുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കും.എത്രവലിയ ആളാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും'. സുരേഷ് കുമാര്‍ പറഞ്ഞു.

    ലഹരി പരിശോധനക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങി ഓടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോര്‍ന്നതിന് പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ കഴിഞ്ഞ ദിവസമാണ് വിന്‍സി അലോഷ്യസ് പരാതി നല്‍കിയത്.

    ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍.നടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു.

    ''ലൊക്കേഷനില്‍വെച്ച് എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്‌നംവന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'' എന്നാണ് വിന്‍സി പറഞ്ഞത്.



  • Apr 17, 2025 12:03 IST

    സിനിമയെ വെല്ലുന്ന രക്ഷപ്പെടല്‍

    കൊച്ചി: ഷൈന്‍ ടോം ചാക്കോ ആ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടത് സിനിമയെ വെല്ലും തരത്തില്‍. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീറ്റ് പൊട്ടി. തുടര്‍ന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയര്‍കെയ്സ് വഴി ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസിലെ ഡാന്‍സാഫ് സംഘം എത്തുന്നത് അറിഞ്ഞായിരുന്നു ഓട്ടം. ഡാന്‍സാഫിന്റെ റെയ്ഡ് ചോര്‍ന്നുവെന്നാണ് സൂചന.

    ഡാന്‍സാഫ് പരിശോധനയ്ക്ക് എത്തുമ്പോള്‍ മുര്‍ഷിദ് എന്നയാളാണ് മുറിയില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ എന്നാണ് പോലീസിനോട് മുര്‍ഷിദ് പറഞ്ഞത്.മുറിയില്‍ അനന്തകൃഷ്ണന്‍ എന്നു പേരുള്ള മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ ഇയാള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല.പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പൊലീസ് ഡാന്‍സാഫ് സംഘത്തിന്റെ ലഹരി പരിശോധനക്കിടെ സംഭവിച്ചത് നാടകീയ സംഭവങ്ങളായിരുന്നു. ഇന്നലെ രാത്രി 10.48ഓടെ കലൂര്‍ ലിസി ജങ്ഷനിലെ പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലാണ് സംഭവം. പൊലീസ് സംഘം എത്തി ഷൈന്‍ ടോം ചാക്കോ താമസിച്ച 314-ാം വാതിലില്‍ മുട്ടുകയും കാളിങ് ബെല്‍ അടിക്കുകയും ചെയ്തപ്പോള്‍ ജനാലവഴിയാണ് നടന്‍ പുറത്തേക്ക് ചാടിയത്. പോലീസ് എത്തിയ വിവരം റിസപ്്ഷനിലുള്ളവര്‍ ഷൈന്‍ ടോം ചാക്കോയെ മുന്‍കൂട്ടി അറിയിച്ചുവെന്നാണ് വിലയിരുത്തല്‍.

    ഏതായാലും നടന്‍ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോ താമസിച്ച മുറിയില്‍ പരിശോധന നടത്തി. ഇവിടെ പാലക്കാട് സ്വദേശിയായ ആള്‍ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒന്നുകില്‍ നടന്‍ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കില്‍ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം. നേരത്തെ ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് എത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവക്ക് വിന്‍സി അലോഷ്യസ് പരാതി നല്‍കി.

    നടിയില്‍നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി. നിലവില്‍ നടനെ കുറിച്ച് ആര്‍ക്കുമൊന്നും അറിയില്ല. പേടിച്ചാണ് മകന്‍ ഓടിയതെന്ന് അമ്മ പ്രതികരിച്ചിട്ടുണ്ട്. പോലീസ് പിടിച്ചാല്‍ ലഹരി പരിശോധനയ്ക്ക് വിധേയമാക്കും. ഈ ഭയമാണ് ഓട്ടത്തിന് പിന്നിലെന്നാണ് സൂചനകള്‍. സിനിമയിലെ സുഹൃത്തുക്കളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ വിന്‍സിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത ഷെയന്‍ ഇന്‍സ്റ്റായില്‍ ഷെയര്‍ ചെയ്തതും ഈ ഓട്ടത്തിന് ശേഷമാണ്. മൊബൈല്‍ ടവര്‍ പരിശോധനകളിലേക്ക് അടക്കം പൊലീസ് കടന്നിട്ടുണ്ട്.

    ഹോട്ടലിന്റെ റിസപ്ഷനില്‍ എത്തിയ പൊലീസ് സംഘം ഷൈന്‍ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് അന്വേഷിച്ചു. തുടര്‍ന്ന് 314ാം നമ്പര്‍ മുറി ലക്ഷ്യമാക്കി പൊലീസ് എത്തുമ്പോഴേക്കും ഷൈന്‍ മുറിയുടെ ജനാലവഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി രക്ഷപ്പെടാന്‍ നീക്കം നടത്തിയിരുന്നു. ഇതുകൊണ്ടാണ് റിസപ്ഷനില്‍ നിന്നും നടന് സന്ദേശം കൈമാറിയോ എന്ന സംശയം ശക്തമാകുന്നത്. പടിക്കെട്ടുകളിലൂടെ ഓടിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈന്‍ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

     



  • Apr 17, 2025 12:01 IST

    നടന്റെ ലഹരി ഉപയോഗത്തില്‍ ദുരൂഹത ഏറുന്നു

    കൊച്ചി: പൊലീസ് ഡാന്‍സാഫ് ടീമിന്റെ പരിശോധനക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടി നടന്‍ ഷൈന്‍ ടോം ചാക്കോ. ഹോട്ടലില്‍ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ ഹോട്ടലില്‍ പരിശോധനക്ക് എത്തിയത്. മൂന്നാം നിലയിലെ മുറിയിലാണ് ഷൈനും സംഘവും ഉണ്ടായിരുന്നത്. പൊലീസ് സംഘത്തിന്റെ സാന്നിധ്യം മനസിലാക്കിയതോടെ നടനും സംഘവും ഇറങ്ങി ഓടി.

    314-ാം നമ്പര്‍ റൂമിലായിരുന്നു നടനും സംഘവും ഉണ്ടായിരുന്നത്. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ മുറിയിലെ ജനല്‍ വഴി പുറത്തിറങ്ങി ഏണിപ്പടി വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രാത്രി 11 മണിയോടെയായിരുന്നു പരിശോധന. പൊലീസ് സംഘം മുറിയില്‍ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.



shine tom chacko