കോഴിക്കോട്: സെക്സ് റാക്കത്തിന്റെ പിടിയിൽ നിന്ന് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ അഭയം തേടിയ കേസിൽ യുവാവ് പിടിയിൽ. അസം സ്വദേശിയായ യുവാവ് ഒഡീഷയിൽ നിന്നാണ് പിടിയിലായത് . അസം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിൽ എത്തിച്ച യുവാവാണ് ഇപ്പോൾ പോലീസ് വലയിലായിരിക്കുന്നത്.
സമൂഹ മാധ്യമം വഴിയിയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിക്ക് 15000 രൂപയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ കോഴിക്കോട് എത്തിച്ചത്. ശേഷം ഇവിടെയുള്ള ഒരു ലോഡ്ജ് മുറിയിൽ കുട്ടിയെ പൂട്ടിയിടുക ആയിരുന്നു. 3 മാസം മുൻപാണ് പെൺകുട്ടിയെ ഇയാൾ കോഴിക്കോട് എത്തിച്ചത്. നിരവധി പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ പെൺകുട്ടി മൊഴി നൽകിയത്. തന്നെ പൂട്ടിയിട്ട ലോഡ്ജിന്റെ പേര് പെൺകുട്ടിക്ക് അറിയില്ല. എന്നാൽ തന്നെ കൂടാതെ ആറു പെൺകുട്ടികൾ ലോഡ്ജിൽ ഉണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരിക്കൽ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. അങ്ങനെയാണ് മെഡിക്കൽ കോളേജിന് സമീപം പോലീസ് സ്റ്റേഷൻ ഉണ്ടെന്ന് പെൺകുട്ടി മനസിലാക്കുന്നത്. ലോഡ്ജ് മുറി പൂട്ടാതിരുന്ന ഒരു ദിവസം പെൺകുട്ടി പ്രതിയുടെ കണ്ണ് വെട്ടിച്ച് ഓട്ടോവിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വിപുലമായ അന്വേഷണമാണ് പോലീസ് ഇക്കാര്യത്തിൽ നടത്തിയത്. തുടക്കത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്ന കേസ് പിന്നീട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കേരളത്തിൽ നിന്ന് കടന്നു കളഞ്ഞ പ്രതി ഒഡീഷയിൽ നിന്നാണ് പിടിയിലായത്. ഇയാളെ കേരളത്തിലേക്ക് തിരികെ കൊണ്ട് വരികയാണ്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.