
Mannar Srikala Murder Case
മാന്നാർ (ആലപ്പുഴ) : മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകലയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മൃതദേഹം മറവു ചെയ്ത സ്ഥലം കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിൽ കുഴിയെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.അതെസമയം കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടത്തിൽ മാലയെന്ന് തോന്നിക്കുന്ന വസ്തുണ്ടായിരുന്നു. പരിശോധനയ്ക്ക് ഫൊറൻസിക്കിന്റെ പ്രത്യേക സംഘമെത്തി.
അതെസമയം കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂർ ജിനുഭവനം ജിനു (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരുടെ അറസ്റ്റാണ് മാന്നാർ പൊലീസ് രേഖപ്പെടുത്തിയത്.മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒന്നാം പ്രതിയായ കലയുടെ ഭർത്താവ് അനിൽ ഇസ്രയേലിൽ തന്നെയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.കൊലപാതകത്തിനു മുൻപ് കലയെ ഭർത്താവ് അനിൽ കാറിൽ കയറ്റിയത് എറണാകുളത്ത് നിന്നാണെന്നാണ് നിഗമനം. കാറിലുണ്ടായിരുന്നത് അനിൽ മാത്രമാണ്. മദ്യം നൽകി കലയെ ബോധരഹിതയാക്കിയ ശേഷമായിരുന്നു കൊലപാതകം.
കലയെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്ത സെപ്റ്റിക് ടാങ്കിൽ നിന്നും ഇനിയൊന്നും കിട്ടാൻ സാധ്യതയില്ലെന്ന് പൊലീസിനു വേണ്ടി മൃതദേഹ അവശിഷ്ടങ്ങളെടുത്ത സോമൻ പറഞ്ഞു. കല്ലു പോലും ദ്രവിച്ചുപോകുന്ന രാസവസ്തു സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നു. അസ്ഥിയെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങളും ടാങ്കിൽനിന്നും ലഭിച്ചു.അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ക്ലിപ്, ലോക്കറ്റ് എന്നിവയും ലഭിച്ചുവെന്നു സോമൻ പറഞ്ഞു.