massive landslides in wayanad
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ദുഷ്കകരമാകുന്നു.ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിൽ എത്താനുള്ള ഏക വഴിയും അടഞ്ഞു. ഹെലികോപ്ടർ യാത്രയും ദുഷ്‌കരമാണ്. മുണ്ടക്കൈയിൽ ഹെലികോപ്ടർ ലാൻഡിംഗും അസാധ്യമാണ്. 2019ലെ ഉരുൾപൊട്ടലിൽ തകർന്ന മറ്റ് പാലങ്ങൾ പുനർനിർമ്മിക്കാത്തതാണ് പ്രതിസന്ധി കൂട്ടുന്നത്.
മുണ്ടക്കൈയിലെ കടകളും തകർന്നു. അതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ പോലും ആ മേഖലയിൽ പരിമിതമാണ്. ഇതെല്ലാം മുണ്ടക്കൈയെ പ്രതിസന്ധിയിലാക്കുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാത്തത് ആശങ്ക കൂട്ടുകായണ്. സൈന്യത്തിനും കടന്നു ചെല്ലാൻ കഴിയാത്ത ദുരന്തഭൂമിയായി മുണ്ടക്കൈ മാറുകയാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈയിൽ രണ്ടാമത്തെ ഉരുൾപൊട്ടലുമുണ്ടായി.ഉരുൾപൊട്ടലിൽ നാനൂറോളം വീടുകൾ ഒറ്റപ്പെട്ടതായാണ് വിവരം. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. നിരവധി വാഹനങ്ങളാണ് ഒഴുകി പോയത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഭാഗങ്ങളിലാണ് ഉരുൾപൊട്ടൽ വലിയ ദുരന്തമായത്. പലയിടത്തും റോഡടക്കം ഒലിച്ച് പോയിട്ടുണ്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാ പ്രവർത്തനവും ദുഷ്കരമാവുകയാണ്.
മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെ ചൂരൽമലയിലെ ഹോംസ്റ്റേയിൽ നിന്നും കാണാതായ രണ്ട് ഡോക്ടർമാരിൽ ഒരാളെ പരിക്കുകളോടെ കണ്ടെത്തി. ചൂരൽ മല ഹോം സ്റ്റേയിൽ താമസിച്ചിരുന്ന ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടത്. ഒഡിഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഒരു ഡോക്ടർക്കായി തെരച്ചിൽ തുടരുകയാണ്.
അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളും ഉണ്ട്. കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ഇതുവരെ 19 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ ഒലിച്ച് വന്ന 10 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.