/kalakaumudi/media/media_files/F4M7PH90CMd2VUSJ6DCD.jpeg)
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരപ്രദേശങ്ങളും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ സന്ദർശിച്ചപ്പോൾ. ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ സമീപം.
# വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് ഐ.ഐ.ടി.യിലെ എഞ്ചിനീയർമാരോട് പഠനം നടത്താൻ ആവശ്യപ്പെടുമെന്നും പ്രായോഗിക പ്രശ്‌നപരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരപ്രദേശങ്ങളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പ്രശ്‌നങ്ങൾ അതിസങ്കീർണമാണ്. ശാശ്വത പരിഹാരത്തിന് വളരെ ചെലവ് വരും. താൽക്കാലിക പരിഹാരം എന്ന നിലയിൽ സ്റ്റാൻഡിനു മുൻവശത്തെ തോട്ടിൽ നിന്നും വെള്ളം കയറാതിരിക്കാൻ 3 അടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും. കൂടാതെ ബസ് സ്റ്റാൻഡിൽ നിന്നുള്ള വെള്ളം ഒഴുക്കി കളയുന്നതിന് റെയിൽവേ ലൈനിന്റെ അടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് റെയിൽവേയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. എത്രത്തോളം പരിഹാരം കാണാനാകുമെന്ന് നിലവിൽ പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കെട്ടിനാൽ യാത്രക്കാരും ജീവനക്കാരും ഒരേപോലെ ബുദ്ധിമുട്ടുകയാണ്. ബിൽഡിങ് പൊളിക്കാതെ നവീകരിക്കും. ആവശ്യമില്ലാത്ത എല്ലാ ശുചിമുറികളും അടിയന്തരമായി പൊളിച്ചുമാറ്റും. പുതിയ ശുചിമുറികൾ നിർമ്മിച്ചു പരിപാലിക്കുന്നതിന് ഏജൻസികളെ കണ്ടെത്തും. ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനുള്ള തുക സിഎസ്ആർ ഫണ്ട്, എൻജിഒ ഫണ്ട് എന്നിവയിലൂടെ സമാഹരിക്കും. എറണാകുളം ബസ് സ്റ്റാൻഡിലെ പ്രശ്‌ന പരിഹാരത്തിന് ജനങ്ങൾക്കും നിർദേശങ്ങൾ വയ്ക്കാമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലായിടത്തും ഹൗസ് കീപ്പിങ് വിങ്ങുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ വികസന സമിതി കമ്മീഷണർ എം.എസ് മാധവിക്കുട്ടി, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി.ചെൽസാസിനി, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ്, മറ്റ് ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
