ആരോഗ്യ നില തൃപ്തികരം; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു

മന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു

author-image
Biju
New Update
VEENA 3

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍പിഎഫിന് അപേക്ഷ നല്‍കി.

അതേസമയം, മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 2.30തോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിതുല്‍ ബാലന്‍ റിമാന്‍ഡില്‍ ആണ്.