ഡൽഹി : സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിൽ എത്തിയത് ക്യൂബൻ പ്രതിനിധി സംഘത്തെ കാണാൻ. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കിൽ നിവേദനം കൊടുക്കുമെന്നും ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വിഷയമടക്കം ഇതിൽ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശാ വർക്കർമാർ, എയിംസ് തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകൾ യാഥാർത്യമാക്കാൻ പിന്തുണ തേടും. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും ഇന്ന് നടക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങൾ ചർച്ച ചെയ്യും.
ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനിൽ സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. അതിൽ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടും. കേന്ദ്രമാണ് ഇൻസെൻ്റീവ് ഉയർത്തേണ്ടത്. എല്ലാ കണക്കുകളും നിയമസഭയിൽ വച്ചിട്ടുണ്ട്.
അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം തിരുവനന്തപുരത്ത് ആശ പ്രവർത്തകരുടെ നിരാഹാര സമരം തുടങ്ങി. ഓണറേറിയം 21000 ആക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് ആശമാർ മൂന്നാം ഘട്ടമായി നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. സർക്കാരിന് മേലെ സമ്മർദ്ദം കൂട്ടാനാണ് ശ്രമം.
ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവർ തിരുവനന്തപുരത്ത് പ്രതികരിച്ചു. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ല. ഇൻസെന്റിവ് കൂട്ടാൻ ആണ് മന്ത്രി പോയത് എങ്കിൽ നല്ലത്. സമരത്തിൻ്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയത്.
അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വർക്കാർമാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ഡൽഹിയിൽ പോയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ ആശ വർക്കർമാർക്ക് തരാനാണെങ്കിൽ നല്ലത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ട ഇരു നേതാക്കന്മാർ മാധ്യമങ്ങളോട് പറഞ്ഞു.