വയനാട് ഉരുൾപൊട്ടൽ നടന്ന ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മോഹൻലാൽ
വയനാട്: ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖലകളിൽ 3 കോടിയുടെ പദ്ധതികൾ തൻറെ ഫൗണ്ടേഷൻ വഴി നടപ്പിലാക്കുമെന്ന് നടനും ലെഫ്റ്റനൻറ് കേണലുമായ മോഹൻലാൽ.നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നൽകിയിരുന്നു.ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സൈന്യം അടക്കം എല്ലാവർക്കും നന്ദി പറയുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
ഉരുൾപൊട്ടൽ നടന്ന ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട്ടിലെത്തിയ താരം ദുരിത ബാധിതരെ സന്ദർശിച്ച ശേഷമാണ് ദുരന്ത ഭൂമിയായ ചൂരൽമല മുണ്ടക്കൈ പുഞ്ചിരിമറ്റം പ്രദേശങ്ങളിൽ എത്തിയത്. തുടർന്നാണ് സൈന്യം നിർമ്മിച്ച ബെയിലി പാലത്തിന് അടുത്ത് വച്ച് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്.
തനിക്ക് വൈകാരികമായ അടുപ്പമുള്ള സ്ഥലമാണ് ഇതെന്നും മുൻപ് ഇവിടെ സ്ഥലം ഉണ്ടായിരുന്നെന്നും പറഞ്ഞ മോഹൻലാൽ ഇന്ത്യകണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇവിടെ കണ്ടതെന്നും കൂട്ടിച്ചേർത്തു.അതിനാൽ ഇവിടുത്തെ പുനരധിവാസത്തിനായി തൻറെ ഫൗണ്ടേഷനായ വിശ്വശാന്തി ഫൗണ്ടേഷൻറെ പേരിൽ 3 കോടി പ്രഖ്യാപിക്കുന്നതായും മോഹൻലാൽ അറിയിച്ചു.
ഒപ്പം പൂർണ്ണമായും തകർന്ന വെള്ളാർമല എൽപി സ്കൂൾ പുനരുദ്ധാരണവും തങ്ങൾ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടറും മോഹൻലാലിനെ അനുഗമിക്കുകയും ചെയ്ത മേജർ രവിയും വ്യക്തമാക്കി.തകർന്ന സ്കൂൾ കണ്ടപ്പോൾ ലാലേട്ടൻറെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ തന്നെ അത് ഏറ്റെടുക്കാൻ തീരുമാനിച്ചുവെന്ന് മേജർ രവി പറഞ്ഞു.
താൻ അംഗമായ ടെറിറ്റോറിയൽ ആർമിയാണ് ഇവിടെ ആദ്യം രക്ഷ പ്രവർത്തനത്തിന് എത്തിയ വിഭാഗം അതിനാൽകൂടിയാണ് ഒന്നരപതിറ്റാണ്ടോളമായി അതിൻറെ ഭാഗമായ താനും ഇവിടെ എത്തിയത് എന്നും മോഹൻലാൽ വ്യക്തമാക്കി. സൈന്യം നിർമ്മിച്ച് ബെയ്ലി പാലം വഴി മുണ്ടക്കൈയിൽ എത്തിയ മോഹൻലാൽ രക്ഷദൗത്യത്തിൽ ഏർപ്പെട്ട സൈനികരുമായും, വളണ്ടിയർമാരുമായി സംസാരിച്ചു.
ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടാണ് ഉരുൾപൊട്ടൽ രൂക്ഷമായി ബാധിച്ച പ്രദേശങ്ങൾ മോഹൻലാൽ കാണുന്നത്. സൈനിക വേഷത്തിൽ എത്തിയ മോഹൻലാലിനൊപ്പം മേജർ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ട്. 11 മണിയോടെ മാധ്യമ പ്രവർത്തകരെയും മോഹൻലാൽ കാണും.