രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും പിടിയിൽ

അനശ്വര എന്ന രണ്ട് വയസുകാരിയുടെ ദുരൂഹമരണത്തിലാണ് അമ്മ കലാ സൂര്യ, ഇവരുടെ ആണ്‍ സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ കണ്ണന്‍ എന്നിവര്‍ പിടിയിലായത്.

author-image
Devina
New Update
punalur

കൊല്ലം: പുനലൂരില്‍ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്.

 കുട്ടിയെ അമ്മയും മൂന്നാം ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തല്‍.

 അനശ്വര എന്ന രണ്ട് വയസുകാരിയുടെ ദുരൂഹമരണത്തിലാണ് അമ്മ കലാ സൂര്യ, ഇവരുടെ ആണ്‍ സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ കണ്ണന്‍ എന്നിവര്‍ പിടിയിലായത്.

കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഡിസംബര്‍ രണ്ടിനാണ് പുനലൂര്‍ പൊലീസില്‍ അമ്മൂമ്മ പരാതി നല്‍കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കലാ സൂര്യയും കണ്ണനും നല്‍കി മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതകം സംബന്ധിച്ച സംശയത്തിലേക്ക് വഴി തുറന്നത്.

മദ്യ ലഹരിയില്‍ കണ്ണന്‍ കുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം കലാസൂര്യ നല്‍കിയ മൊഴി.

വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തി.

 കലാസൂര്യയുമായി തമിഴ്നാട് എത്തി അന്വേഷണം നടത്തിയാണ് മൃതദേഹം ഉള്‍പ്പെടെ കണ്ടെത്തിയത്.

ഒരു മാസം മുൻപാണ് കൊലപാതകം നടന്നത്.തമിഴ്‌നാട്ടിലെ ഉസിലാം പെട്ടിയില്‍ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

 ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.

 കലാസൂര്യയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് അനശ്വര.