mother arrested in infant brutal murder in kochi
കൊച്ചി: കൊച്ചിയിൽ നവജാതശിശുവിന്റെ മൃതദേഹം ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജ് വിദ്യാർഥിനിയായ അമ്മ അറസ്റ്റിൽ. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു വ്യക്തമായതോടെ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.അതെസമയം ഇരുപത്തിമൂന്നു വയസ്സുള്ള കേളജ് വിദ്യാർത്ഥിയായ യുവതി പീഡനത്തിനിരയായ അതിജീവിതയാണെന്ന് പൊലീസ് പറഞ്ഞു.താഴേക്കുള്ള വീഴ്ചയിൽ തലയോട്ടിയിലേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ 5 മണിയോടെ ശുചിമുറിയിൽ പ്രസവിച്ചുവെന്നും തുടർന്ന് 3 മണിക്കൂറിനുശേഷം കുഞ്ഞിനെ അഞ്ചാം നിലയിലെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽനിന്നു റോഡിലേയ്ക്ക് വലിച്ചെറിഞ്ഞെന്നും യുവതി പൊലീസിനോടു സമ്മതിച്ചു.സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ, ഡിസിപി കെ.എസ്.സുദർശൻ, എറണാകുളം എസിപി പി.രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ യുവതിയെയും അച്ഛനമ്മമാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് യുവതി കുറ്റം സമ്മതിച്ചത്.
ഇതുവഴി കടന്നുപോയ സ്കൂൾ വാനിന്റെ ഡ്രൈവറാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പ്രദേശത്തെ ജനപ്രതിനിധികളും സ്ഥലത്തെത്തി ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഫ്ലാറ്റിനു മുകളിൽ നിന്ന് ഒരു കെട്ട് താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.എന്നാൽ, മകൾ ഗർഭിണിയാണെന്നും പ്രസവിച്ച വിവരവും ഒപ്പമുണ്ടായിരുന്ന മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ വൈദ്യസഹായം നൽകാനായി യുവതിയെ പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
രാവിലെ എട്ടേകാലോടെയാണു ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിന്റെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഫ്ലാറ്റിനു മുന്നിലെ റോഡിനു നടുവിൽ നിന്ന് കണ്ടെത്തിയത്.തുടർന്ന് റോഡിന് അഭിമുഖമായി ബാൽക്കണിയുള്ള അപ്പാർട്മെന്റുകളിൽ പൊലീസ് പരിശോധന നടത്തി. ഇതിനൊപ്പം തന്നെ ഫ്ലാറ്റിലെ അന്തേവാസികളെയും പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ കൊറിയർ കവറിലെ ബാർ കോഡ് സ്കാൻ ചെയ്തപ്പോൾ അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ വിലാസം ലഭിച്ചു. ഈ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അയൽ സംസ്ഥാനത്തു പഠിക്കുകയായിരുന്ന യുവതി ഒരു വർഷം മുൻപാണു മടങ്ങിയെത്തി നഗരത്തിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ ചേർന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയുമായി യുവതി അടുപ്പത്തിലായിരുന്നു എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾക്കെതിരെ മൊഴി ലഭിച്ചിട്ടില്ല. സംഭവത്തിന്റെ നടുക്കത്തിൽ നിന്നു മുക്തയാകാത്ത പെൺകുട്ടിയെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.