എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്‌സിൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ നിരീക്ഷണത്തിലാണ് അദ്ദേഹം.

author-image
Prana
New Update
nair

സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്‌സിൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇക്കഴിഞ്ഞ 15 ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം ടിയെ കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ എംടി വാസുദേവൻ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എംടിയുടെ മകൾ അശ്വതിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.കഴിഞ്ഞ കുറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുൻപ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.