കൊച്ചി: പനമ്പിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ പെൺകുട്ടി ഗർഭിണിയായത് തൃശൂർ സ്വദേശിയായ സിനിമതാരത്തിൽ നിന്നും. വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ വർഷമാണ് യുവതിയെ ഗർഭിണിയാക്കിയത് തൃശൂർ സ്വദേശി മുഹമ്മദ് റഫീക്കാണെന്ന് പൊലീസ് കണ്ടെത്തി. ഡാൻസറായ ഇയാൾ വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമക്കാരുമായി ഇദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. താൻ ഗർഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നുവെന്നും യുവതി മൊഴി നൽകി. തുടർന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും ഗർഭിണിയായതോടെ യുവാവ് പിന്മാറിയെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.
ഇതോടെയാണ് യുവാവിനെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. നൃത്തത്തിലുള്ള താൽപര്യമാണ് ഇരുവരെയും അടുപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ബെംഗളുരുവിൽ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് നിർത്തി നാട്ടിൽ വന്ന് യുവതി പഠനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് യുവാവുമായി പരിചയപ്പെടുന്നത്. തുടർന്ന് തൃപ്പൂണിത്തറ ഹിൽപ്പാലസിന് സമീപമുള്ള ഫ്‌ളാറ്റിൽ കൊണ്ടുപോയി ഇയാൾ നിരന്തരമായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും എഫ്.ഐആറിൽ വ്യക്തമാക്കി.
എട്ടു മാസം മുൻപാണ് യുവതി ഗർഭിണിയാണെന്ന് അറിഞ്ഞത്. അപ്പോഴേ കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഗർഭം അലസിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് മുഹമ്മദ് റഫീക്കിനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അയാൾ കൈയൊഴിയുകയായിരുന്നു. തുടർന്ന് കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ എന്തെല്ലാം ചെയ്യണമെന്ന് യുവതി നേരത്തേ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം, നിലവിൽ കേസ് അന്വേഷിക്കുന്ന സിറ്റി പൊലീസ് കേസ് ഹിൽപ്പാലസ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഹിൽപാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലത്ത് വെച്ച് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയെ തുടർന്നാണ് തീരുമാനം. ഹിൽപാലസ് പോലീസ് കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തും.
അതേസമയം, നർത്തകനായ സിനിമ താരത്തിനെതിരെ ചെറിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. യുവതി ഫ്‌ലാറ്റിൽ നിന്നും കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയിൽനിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ തലയോട്ടിക്കും കീഴ്താടിക്കും പരിക്കുണ്ടായിരുന്നു.