/kalakaumudi/media/media_files/2025/04/17/wx3b8ENMtMihD8Wa6HE6.jpeg)
കൊച്ചി: മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് തട്ടിപ്പ് കേസിൽ കുറ്റക്കാരായ രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 15, 16 തീയതികളിലായിരുന്നു ചോദ്യം ചെയ്യൽ. 22ന് മുൻപ് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളുടെ അറസ്റ്റും വിലക്കിയിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സഹസ്ഥാപനത്തിൽ നിന്ന് 11.92 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കമ്പനിയുടെ സി.ഇ.ഒ ആയ തോമസ് പി. രാജനാണ് പ്രതികളിൽ ഒരാൾ. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സ്ഥാപനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ ബിസിനസ് പെർഫോമൻസ് (സൗത്ത്) വിഭാഗത്തിലെ മുൻ സി.ജി.എം ആയ രഞ്ജിത് കുമാർ രാമചന്ദ്രനാണ് മറ്റൊരു പ്രതി. മുത്തൂറ്റിലെ ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങളിൽ ഉൾപ്പെടെയാണ് തിരിമറി കണ്ടെത്തിയത്. 2023 ഏപ്രിലിനും 2024നവംബറിനും ഇടയിലാണ് കുറ്റകൃത്യം നടന്നത്.
മുത്തൂറ്റ് ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ കീഴിലുള്ള ഇൻഷ്വറൻസ് സ്ഥാപനമാണ് മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ്.