മുത്തൂറ്റ് പിരിച്ചു വിട്ട 164 തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഉത്തരവ്

പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുന്‍കാലപ്രാബല്യത്തോടെ നാലുമാസത്തിനുള്ളില്‍ തിരിച്ചെടുക്കണമെന്നാണ് മുത്തൂറ്റ് ഫിനാന്‍സിനോട് ജില്ലാ ലേബര്‍ കോടതി ഉത്തരവിട്ടത്.

author-image
Prana
New Update
muthoot finance

മുത്തൂറ്റ് ഫിനാന്‍സ് പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ ലേബര്‍ കോടതി ഉത്തരവ്. പത്തുവര്‍ഷത്തോളമായി തുടരുന്ന കേസിലാണ് എറണാകുളം ജില്ലാ ലേബര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുന്‍കാലപ്രാബല്യത്തോടെ നാലുമാസത്തിനുള്ളില്‍ തിരിച്ചെടുക്കണമെന്നാണ് മുത്തൂറ്റ് ഫിനാന്‍സിനോട് ജില്ലാ ലേബര്‍ കോടതി ഉത്തരവിട്ടത്.തൊഴിലാളിയൂണിയന്‍ രൂപീകരിക്കകുയം ബോണസ് ആവശ്യപ്പെടുകയും ചെയ്തതിന്റെ പ്രതികാരമായാണ് യൂണിയന്‍ നേതാക്കളെ അടക്കം കൂട്ടപ്പിരിച്ചുവിടലിന് വിധേയമാക്കിയത്. ഇതില്‍ സ്വമേധയാ പിരിഞ്ഞുപോയവരെ ഒഴികെയാണ് തിരിച്ചെടുക്കേണ്ടത്. തിരിച്ചെടുത്തില്ലെങ്കില്‍ ആറു ശതമാനം പലിശസഹിതം ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലേബര്‍ കോടതി ഉത്തരവ് വന്നെങ്കിലും ഇതിനെതിരെ മുത്തൂറ്റിന് അപ്പീല്‍ പോകാനും അവസരമുണ്ട്.മുത്തൂറ്റ് ഫിനാന്‍സിന്റെ 43 ശാഖകള്‍ പൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് സി ഐ ടി യു നേതൃത്വത്തില്‍ സമരം നടന്നിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മധ്യസ്ഥന്റെയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും മേല്‍നോട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ ദീര്‍ഘകാലമായി സമരം നടക്കുന്നതിനിടെ പതിനെട്ടിലധികം തവണയാണ് ചര്‍ച്ച നടന്നത്.

Muthoot