തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലകേസിൽ കേടൽ ജിൻസണെതിരെയുള്ള വിധി പറച്ചിൽ വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കൊലപാതകം നടത്തി 8 വർഷങ്ങൾക്കുശേഷമാണ് വിധി പറയുന്നത്. മാതാപിതാക്കൾ ഉൾപ്പെടെ നാല് പേരെയാണ് പ്രതി കൊലപ്പെടുത്തിയത്. കേഡല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി. 2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കുറ്റകക്കൊലപാതകം സംഭവിക്കുന്നത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ വച്ചാണ്
കേഡല്‍ ജിന്‍സണ്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്. റിട്ട. പ്രഫ.രാജ തങ്കം, ഡോ.ജീന്‍ പദ്മ, ഇവരുടെ മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ബാത്ത്റൂമിൽ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു മൃതദേഹം താഴത്തെ നിലയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ 9 വുകളില്‍ ഏഴെണ്ണം തലയോട്ടിയിലാണ്. മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണു രാജയെ കൊന്നതെന്നാണു നിഗമനം.
സാത്താൻ സേവയിൽ അടിമപ്പെട്ട കേടൽ ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതി പോലിസിന് മൊഴി നല്‍കിയിരുന്നു. വീഡിയോ ഗെയിം കാണിക്കാമെന്ന് പറഞ്ഞാണ് കേടൽ അമ്മയെയും സഹോദരിയെയും മുകളിലത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് . വീട്ടിലെ മുറികളിൽ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ വീടിന് തീ പിടിച്ചെന്ന് കരുതിയാണ് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്. എന്നാൽ ഫയർ ഫോഴ്‌സും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹങ്ങളായിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അറസ്റ്റിലായത്.