ദേശീയപാത അപാകത: കണ്ണൂരില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു.ദേശീയപാത നിര്‍മാണം നടക്കുന്ന പിലാത്തറയില്‍ കഴിഞ്ഞദിവസമുണ്ടായ മഴയില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു

author-image
Anitha
New Update
hgjftdsrfg

കണ്ണൂര്‍: ദേശീയപാത 66-ന്റെ നിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്. കണ്ണൂരില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലേക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു.

ദേശീയപാത നിര്‍മാണം നടക്കുന്ന പിലാത്തറയില്‍ കഴിഞ്ഞദിവസമുണ്ടായ മഴയില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതോടെ റോഡ് അടച്ചിടേണ്ട സ്ഥിതിവന്നു. ആളുകള്‍ക്ക് അതിലൂടെ പോകാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ടായി. ഇതാണ് ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് കാരണം.

മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ വെളന്‍കോടുള്ള ഓഫീസിനുള്ളിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ച് പുറത്ത് പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസിനെ മറികടന്ന് ഓഫീസിനുള്ളിലേക്ക് കയറുകയും ഓഫീസിന്റെ ചില്ലും സിസിടിവിയും അടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഓഫീസിനുള്ളില്‍ പ്രവര്‍ത്തകര്‍ ജീവനക്കാരെ ഉപരോധിക്കുകയും ചെയ്തു.

നേരത്തേ ദേശീയപാത നവീകരിക്കുന്നതിന്റെ ഭാഗമായി പിലാത്തറ ഭാഗത്തുയര്‍ത്തിയ റോഡിന്റെ സംരക്ഷണഭിത്തിയുടെ അടിഭാഗത്ത് വിള്ളല്‍ വീണിരുന്നു. കിലോമീറ്ററുകളോളം നീളത്തിലാണ് സംരക്ഷണ ഭിത്തിയുടെ പല ഭാഗത്തെയും സ്ലാബുകള്‍ പൊട്ടിയത്. കനത്തമഴയില്‍ മണ്ണും വെള്ളവും കുത്തിയൊലിച്ചതോടെ സംരക്ഷണഭിത്തി തകരുകയായിരുന്നു.

സര്‍വീസ് റോഡിനു സമീപത്തായി കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന സംരക്ഷണ ഭിത്തി ആറു മാസം മുന്‍പ് ഇളകി റോഡില്‍ വീണിരുന്നു. അന്ന് കഷ്ടിച്ചാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. സംരക്ഷണഭിത്തിയുടെ വിള്ളലുകള്‍ വീണ ഭാഗത്ത് ഇപ്പോള്‍ റോഡ് അടച്ച് കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുകയാണ്. അതേസമയം, വീതികുറഞ്ഞ റോഡില്‍ ഒരിടത്തുപോലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.

dyfi road damaged