പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ദേശീയ പരീക്ഷ ഏജന്‍സി (എന്‍ടിഎ) നടത്തിയ നീറ്റ്-യുജി, യുജിസി-നെറ്റ് പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവാണു സഭയിൽ പ്രമേയം അവതരിപ്പിച്ചത്. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം പരീക്ഷകള്‍ നടത്താനുള്ള എന്‍ടിഎയുടെ കാര്യക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്നു ഭരണ, പ്രതിപക്ഷ എംഎല്‍എമാര്‍ വിമർശിച്ചു.
പരീക്ഷകളില്‍ സംഭവിച്ച ക്രമക്കേടുകളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് എം.ലിജിന്‍ ആരോപിച്ചു . തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ജൂണ്‍ നാലിനു തന്നെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതു ശ്രദ്ധ തിരിക്കാനാണെന്നും ലിജിന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തിന്റെ വിദ്യാഭ്യാസനയം തന്നെ മാറ്റാനുള്ള കേന്ദ്രതീരുമാനം അപലപനീയമാണെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്കു പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്നു പി.സി.വിഷ്ണുനാഥ് സഭയിൽ ആവശ്യപ്പെട്ടു. അതേസമയം, പിഎസ്‌സി പരീക്ഷകളിലും ക്രമക്കേടുകളുണ്ടെന്നും അതു തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.