/kalakaumudi/media/media_files/2026/01/23/general-hosi-2026-01-23-10-56-29.jpg)
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഹൃദയം മാറ്റിവച്ച നേപ്പാൾ സ്വദേശിനി ദുർഗ കാമി മരണത്തിന് കീഴടങ്ങി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ആയിരുന്നു അന്ത്യം. ഡാനൻ എന്ന അപൂർവ ജനിതക രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. ശ്വാസ കോശത്തിന്റെ പ്രവർത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
ഇതോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയ ഹൃദയ ശസ്ത്രക്രിയ ആയിരുന്നു ദുർഗയുടേത്. വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗ കാമിക്ക് നൽകിയത്. ഡിസംബർ 22 ന് ആയിരുന്നു ശസ്ത്രക്രിയ.
തിരുവനന്തപുരത്ത് നിന്ന് സർക്കാരിന്റെ എയർ ആംബുലൻസിൽ ആയിരുന്നു ഹൃദയം കൊച്ചിയിൽ എത്തിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് 21 വയസ്സുകാരി ദുർഗ കാമി ഹൃദയ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ദുർഗയ്ക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്.
അമ്മയും സഹോദരിയും ഇതേ രോഗം വന്നാണ് മരിച്ചത്.കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ല എന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിയൊന്ന് വയസുള്ള നേപ്പാൾ സ്വദേശിനി മരണമടഞ്ഞ വിവരം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
