/kalakaumudi/media/media_files/2025/09/13/image_search_1757765221691-2025-09-13-17-37-14.jpg)
തിരുവനന്തപുരം : സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകും.
ഇപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു. അതിനാല്‍ തന്നെ ചന്ദനമരം വച്ചു പിടിപ്പിക്കാന്‍ ആളുകള്‍ തയ്യാറാവുന്നില്ല.
നിലവിൽ ഉണങ്ങിയതും അപകടാവസ്ഥയിലുള്ളതുമായ ചന്ദനമരങ്ങൾ മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്.
റവന്യൂ വകുപ്പ് പതിച്ചു നല്‍കിയ ഭൂമിയില്‍ ഉള്ള, സര്‍ക്കാരിലേയ്ക്ക് റിസര്‍വ്വ് ചെയ്ത ചന്ദന മരങ്ങള്‍ മുറിക്കാന്‍ ബില്ലില്‍ അനുവാദം നല്‍കുന്നില്ല. ഇതിന് ഭൂമിയ്ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.
പുതിയ ഭേദഗതി വരുന്നതോടെ, കോടതിയുടെ അനുമതിയോടെ ചില നിശ്ചിത കുറ്റകൃത്യങ്ങൾ രാജിയാക്കി കേസ് അവസാനിപ്പിക്കാൻ കഴിയും. ഇത് കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നതിനും കേസ്സുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏതെല്ലാം കുറ്റകൃത്യങ്ങളാണ് ഈ പരിധിയിൽ വരുന്നത് എന്നതിനെക്കുറിച്ച് ബില്ലിൽ വ്യക്തമാക്കും. പുതിയ ബിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് കരുതുന്നത്.