മർദനത്തിൽ പരുക്കേറ്റ യുവതി (ഇടത്, വലത്), രാഹുൽ (മധ്യത്തിൽ)
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുൽ പി.ഗോപാലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി കേസിൽ വിധി പറയാൻ മാറ്റിയത്.കേസിൽ അഞ്ചാം പ്രതിയായ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ കെ.ടി.ശരത് ലാൽ നേരത്തെ മുൻകൂർ ജാമ്യത്തിനു കോഴിക്കോട് സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ശനിയാഴ്ച ഇയാൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഹർജി പരിഗണിച്ച കോടതി പൊലീസിന്റെയും എതിർ ഭാഗത്തിന്റെയും വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സംഭവ ശേഷം വിദേശത്തേക്കു കടന്ന പ്രതി രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാൻ പൊലീസ് ഇന്റർപോൾ സഹായം തേടിയിരിക്കുകയാണ്. ഇതിനായി സിബിഐ ഡയറക്ടർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.