തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സാമ്പത്തിക തർക്കത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സുരേഷിനെ ഓലത്താന്നിയിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.വാഹന ഉടമയായ മകന് കേസിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുരേഷിന്റെ അപ്രതീക്ഷിത മരണം.
ബുധനാഴ്ചയാണ് രാത്രിയാണ് ഊരുട്ടുകാല സ്വദേശി ആദിത്യനെ(23) കൊടങ്ങാവിളയിൽ നടുറോഡിലിട്ട് അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്ക് പണയപ്പെടുത്തി നെല്ലിമൂട് സ്വദേശിയിൽ നിന്ന് ആദിത്യൻ 20,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിൽ 10,000 രൂപ ലഭിച്ചു. ബാക്കി തുക ആവശ്യപ്പെട്ട ആദിത്യനും ജീവനുമായി തർക്കമുണ്ടായി.പ്രശ്നം പറഞ്ഞു തീർക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ആദിത്യനെ പ്രതികൾ ആക്രമിച്ചത്.
തർക്കത്തിനിടെ അക്രമികളിൽ ഒരാൾ ആദിത്യന്റെ കഴുത്തിന് വെട്ടുകയായിരുന്നു. റോഡിൽ വീണ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.അപ്പോഴേക്കും അക്രമികൾ കാറുപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.