മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉൾപ്പെടുന്ന മലപ്പുറത്തെ പഞ്ചായത്തിലും, സ്‌കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ആൾക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളിൽ കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മദ്രസ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ പ്രവർത്തിക്കരുത്.
ജില്ലയിൽ പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകൾ അടച്ചിടും. കുട്ടിയുമായി സമ്പർക്കമുണ്ടായവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു റസ്റ്റ്ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണ്. പ്രാഥമിക സമ്പർക്ക പട്ടികയിൽ 214 പേരാണുള്ളത്. ഇതിൽ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കും. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ ക്രമീകരിച്ചിട്ടുണ്ട്.