
nipah virus the central team is in malappuram today
കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘമാണ് വരുന്നത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിൻറെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.
വൈറസിൻറെ ഉറവിടം തേടിയുള്ള പരിശോധനകൾ ആരോഗ്യ വകുപ്പ് ഇന്നും തുടരും. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുട്ടി അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഇവിടങ്ങൾ പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യം ഉണ്ട്. എന്നാലും അമ്പഴങ്ങ കഴിച്ചതിലൂടെയാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഉറവിട് കണ്ടെത്താനായി തിങ്കളാഴ്ച കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.