ചാത്തമംഗലം (കോഴിക്കോട്) : ഗോഡ്സെയെ പ്രകീർത്തിച്ചു വിവാദത്തിലായ എൻഐടി അധ്യാപിക ഡോ.ഷൈജ ആണ്ടവനെ ഡീനായി നിയമിച്ചതിൽ പ്രതിഷേധവുമായി ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും. അടുത്ത ഏപ്രിൽ 7 മുതൽ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡീൻ ആയി കഴിഞ്ഞ ദിവസമാണു റജിസ്ട്രാർ രണ്ടു വർഷത്തേക്കു നിയമനം നൽകിയത്. നിലവിൽ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡീനായ ഡോ.പ്രിയ ചന്ദ്രന് പകരമാണ് ഷൈജയ്ക്കു നിയമനം.
2024 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമ പോസ്റ്റിന് താഴെ ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ടാണ് ഇവർ വിവാദത്തിലായത്. പിന്നീട് എബിവിപി അടക്കം വിദ്യാർഥി– യുവജന സംഘടനകളുടെ വൻ പ്രതിഷേധങ്ങൾക്കും പരാതിക്കും കാരണമായിരുന്നു. വിദ്യാർഥി സംഘടനകളുടെ പരാതിയെ തുടർന്ന് ഇവരെ കുന്നമംഗലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
പിന്നീട് അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി ജാമ്യം നേടി. ഏറെ കാലം വിദേശത്തായിരുന്ന ഇവർ അധ്യയന വർഷം തുടക്കത്തിലാണു തിരിച്ചെത്തിയത്. സീനിയർ അധ്യാപകർ അടക്കമുള്ളവരെ മറികടന്നാണ് ഷൈജയ്ക്കു പുതിയ നിയമനം നൽകിയതെന്നതാണു വിവാദങ്ങൾക്കും പരാതിക്കും കാരണമായത്. ഗോഡ്സെ പ്രകീർത്തനം വിവാദമായതോടെ പൊലീസ് കേസും വൻ പ്രതിഷേധവും ഉണ്ടായതോടെ അധ്യാപകരുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തിയെങ്കിലും എൻഐടി അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.