സർക്കാർ ഭൂമിയിൽ അനധികൃതമായി ആരാധനാലയങ്ങൾ നിർമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ മതവിഭാഗങ്ങളേയും പരമാർശിച്ചുകൊണ്ടാണ് കോടതിയുടെ വാക്കുകൾ. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സർക്കാർ ഭൂമി കയ്യേറി ആരാധാനാലയങ്ങൾ നിർമിക്കാനും മതസൗഹാർദം തകർക്കാനുമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഭൂമികളിൽ അനധികൃതമായി നിർമിച്ചിരിക്കുന്ന ആരാധനാലയങ്ങൾ കണ്ടെത്താനും ഒഴിപ്പിക്കാനുമുള്ള നിർദേശങ്ങൾ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ചു.
"നൂറുകണക്കിന് ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളുമുള്ള സംസ്ഥാനമാണ് കേരളം. ഭൂരഹിതരായവർക്ക് ഭൂമി നൽകാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണ്. കുറച്ച് ഭൂമി പാട്ടത്തിനായും നൽകിയിട്ടുണ്ട്. ഇത്തരം ഭൂമികൾ മതപരമായ കാര്യങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത് സംസ്ഥാനത്ത് മതസ്പർദ്ധ ഉണ്ടാക്കും. ഏതെങ്കിലും ഒരു മതവിഭാഗം ഇത്തരം പ്രവൃത്തികൾ ചെയ്താൽ മറ്റുള്ളവരും ഇത് പിന്തുടരും. പ്രശ്നങ്ങൾ മാത്രമാണ് ഇവ സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ സർക്കാർ ഭൂമിയിൽ അനധികൃതമായ ആരാധനാലയങ്ങൾ പാടില്ല എന്നാണ് എന്റെ അഭിപ്രായം," ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.