മുംബൈ: 20 കോച്ചുകളുമായുള്ള വന്ദേ ഭാരത് എക്സ്പ്രസിൻറെ ആദ്യ പരീക്ഷണയോട്ടം ആരംഭിച്ചു. മുംബൈ - അഹമ്മദാബാദ് റൂട്ടിലാണ് പുതിയ സെമി ഹൈസ്പീഡ് വന്ദേ ഭാരത് ട്രെയിൻ ട്രയൽ റൺ നടത്തുക. നിലവിൽ രാജ്യത്ത് എട്ട്, 16 കോച്ചുകളുള്ള വന്ദേ ഭാരതുകളാണ് സർവീസ് നടത്തുന്ന്. യാത്രാക്കാരുടെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സീറ്റുകളുള്ള വന്ദേ ഭാരത് ഇന്ത്യൻ റെയിൽവേ ട്രാക്കിലിറക്കുന്നത്.
130 കിലോമീറ്റർ വേഗതയിലാകും പുതിയ വന്ദേ ഭാരതിൻറെ പരീക്ഷണയോട്ടം നടത്തുക. ഇത് വിജയിച്ചാൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്കാകും 20 കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. പരീക്ഷണയോട്ടത്തിനായി വന്ദേ ഭാരത് റേക്ക് ലഖ്‌നൗവിൽ
നിന്ന് അഹമ്മദാബാദിലെത്തിച്ചിട്ടുണ്ട്.
രാവിലെ ഏഴ് മണിയ്ക്കാണ് അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ യാത്ര ആരംഭിച്ചത്. പതിനൊന്ന് മണിയോടെ ട്രെയിൻ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. പരീക്ഷണയോട്ടത്തിന് ശേഷം ലഖ്‌നൗവിലേക്ക് തന്നെ ഈ റേക്ക് തിരിച്ചയച്ചു.
20 റേക്കുകളോടെ വന്ദേ ഭാരത് പുറത്തിറങ്ങുന്നതോടെ വന്ദേ ഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് പരിഹാരമാകും. 16 കോച്ചുകളുള്ള വന്ദേ ഭാരത് ഓടുന്ന റൂട്ടുകളിൽ പോലും തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ സീറ്റുകളുമായി സർവീസ് നടത്താനുള്ള റെയിൽവേയുടെ തീരുമാനം